മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കേരളത്തിലെ സുന്നി മത പണ്ഡിത നേതൃത്വത്തിന്റെ മുൻനിരയിൽ നിന്ന് ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സമസ്തയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിലും മത-വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലും നിർണായക പങ്ക് വഹിച്ചു.
നിരവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചിട്ടുള്ള പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ മതപരമായ കാര്യങ്ങളിൽ നൽകിയ വിധികളും നിർദേശങ്ങളും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. സൗമ്യമായ സമീപനവും പാണ്ഡിത്യവും കൊണ്ട് സാധാരണക്കാർക്ക് അടുത്തറിയാവുന്ന നേതാവായിരുന്നു അദ്ദേഹം.
കേരളത്തിലെ മദ്രസാ വിദ്യാഭ്യാസം, ഉന്നത പഠനം, ഖാസി കോടതികളുടെ പ്രവർത്തനം എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. വിവിധ മത-സാമൂഹിക സംഘടനകളുമായി നല്ല ബന്ധം പുലർത്തുകയും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്തു.വാർത്തയറിഞ്ഞതോടെ രാഷ്ട്രീയ-സാമൂഹിക-മത രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹത്തിന് വലിയ ജനസ്വീകാര്യതയുണ്ടായിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം നാട്ടിലെ ഖബർസ്ഥാനിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകളിൽ നിരവധി പേർ പങ്കെടുക്കുമെന്നാണ് വിവരം.
Content Highlight: Aalikkutty ustad





































