ചപ്പാരപ്പടവ് : പഞ്ചായത്തിലെ അങ്കണവാടിക്കെട്ടിടത്തിൽ പഞ്ചായത്ത് മെമ്പറുടെ ഓഫിസ് പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ഇതിനെതിരെ അങ്കണവാടി അധികൃതർ തന്നെ രംഗത്തെത്തി. ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള പറക്കോട് അങ്കണവാടിക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ഥലം വാർഡ് മെംബറുടെ ഓഫിസ് പ്രവർത്തിക്കുന്നത്.
ഒരാഴ്ച മുൻപായിരുന്നു ഇതിന്റെ ഉദ്ഘാടനം. വാർഡിലുള്ളവർക്ക് പഞ്ചായത്ത് ഓഫിസിൽ പോകാതെ ആവശ്യങ്ങൾ നിറവേറ്റാമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇരുനില കെട്ടിടം അങ്കണവാടിക്കുവേണ്ടി നിർമിച്ചതാണെന്നും മുകളിലത്തെ നില വർഷങ്ങളായി അങ്കണവാടി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരികയാണെന്നും അങ്കണവാടിക്കാർ പറയുന്നു.
അങ്കണവാടിക്ക് മുറ്റമില്ലാത്തതിനാൽ കുട്ടികൾ കളിക്കുന്നത് അവിടെയാണ്. കളിക്കോപ്പുകളും അവിടെയാണ് സൂക്ഷിക്കുന്നത്. മറ്റുള്ള ഓഫിസ് പ്രവർത്തനത്തിനായി ഉപയോഗിച്ചാൽ ആളുകൾ കയറിയിറങ്ങുന്നത് കുട്ടികൾക്ക് ശല്യമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമേ അങ്കണവാടിക്ക് നിർമിച്ച ശുചിമുറി ഓഫിസിലെത്തുന്നവരും ഉപയോഗിക്കുന്നു.
കുട്ടികളുടെ ശുചിത്വത്തെ ഇത് ബാധിക്കുന്നു. ഇരുപതിലേറെ കുരുന്നുകൾ ഇവിടെ പഠിക്കുന്നുണ്ട്. അവരുടെ സ്വൈരപഠനത്തിനും ഉല്ലാസത്തിനും ഇവയെല്ലാം പ്രതികൂലമായി ഭവിക്കുമെന്നും അവർ പറയുന്നു. തൊട്ടടുത്ത് പഞ്ചായത്ത് ഓഫിസ് ഉള്ളപ്പോൾ മെംബർ ഓഫിസ് എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട്.
അതേസമയം, പഞ്ചായത്ത് മെംബർ ഓഫിസ് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണെന്നും വാർഡ് മെംബർ ഓഫിസാണ് സേവാഗ്രാം എന്നും പതിനാറാം വാർഡ് പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയുമായ എം.മൈമൂനത്ത് പറഞ്ഞു. സ്മാർട് അങ്കണവാടി ലക്ഷ്യംവച്ച് 2016-17 വർഷക്കാലത്ത് എ.കെ.ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് 25 ലക്ഷം രൂപ ഉപയോഗിച്ച് ഇരുനില കെട്ടിടം നിർമിച്ചത്.
കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത് കിലയുടെ മുൻ ഡയറക്ടർ ഡോ.പി.പി.ബാലനും കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്ന് കോഴിക്കോട് എം.പി.യായിരുന്ന എം.കെ.രാഘവനുമാണ്. തുടക്കത്തിൽ ശുദ്ധജല-വൈദ്യുതി സൗകര്യമില്ലാതെ ഒട്ടേറെ പ്രതിസന്ധി മറികടന്നാണ് അങ്കണവാടി ഇന്ന് സുഗമമായി പ്രവർത്തിക്കുന്നത്.
chapparappadav anganavadi