ബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മയ്യിൽ-കണ്ണൂർ ആസ്പത്രി റൂട്ടിൽ ജീവനക്കാർ നടത്തുന്ന പണിമുടക്ക് നാളെയും തുടരും.
തളിപ്പറമ്പിൽ ജോ: ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ പണിമുടക്ക് തുടരുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.സംഘടനകളുടെ പിന്തുണയില്ലാത്ത പണിമുടക്ക് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മയ്യിൽ പോലീസ്.
ചാലോട്-മയ്യിൽ-കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസ് ഡ്രൈവർ കുറ്റ്യാട്ടൂരിലെ രജീഷ് (38), യാത്രക്കാരൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണൻ (56) എന്നിവർക്കാണ് മർദനമേറ്റത്.
കമ്പിൽ ടൗണിൽ ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സംഭവത്തിൽ ചേലേരി കയ്യങ്കോട്ടെ നസീറിനെ (41) മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇടക്കാല ജാമ്യത്തിൽ വിട്ടു.
പ്രതിയെ ജാമ്യത്തിൽ വിട്ട സാഹചര്യത്തിൽ റിമാൻഡിൽ ആകുന്നത് വരെ പണിമുടക്ക് തുടരാനാണ് തീരുമാനമെന്ന് ജീവനക്കാർ പറഞ്ഞു.
Bus strike