തളിപ്പറമ്പ്: മോഷ്ടാവ് കവർന്ന 45 പവനു വേണ്ടി 21 വർഷമായി എല്ലാ സെപ്തംബർ രണ്ടിനും തളിപറമ്പ് പോലീസ് സ്റ്റേഷൻ എത്താറുണ്ട് റിട്ട നേവി ഉദ്യോഗസ്ഥനായ രാമകൃഷ്ണൻ. അതിന് പുറമെ നവംബർ 20 ന് നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് വിളിപ്പിച്ച് ഇന്നലെ രാമകൃഷ്ണൻ വീണ്ടും തളിപ്പറമ്പ് സ്റ്റേഷനിലെത്തി. തൻ്റെ നീതി പുലരുന്ന തരത്തിലുള്ള തീരുമാനം പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന പ്രതീക്ഷയുമായി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് 2013ഡിസംബർ 17 ന് പരാതി നൽകിയപ്പോഴും സ്റ്റേഷനിലെത്തി മൊഴി ആവർത്തിച്ചിരുന്നു. 2002 സെപ്തംമ്പർ ഒന്നിന് രാത്രിയാണ് തളിപ്പറമ്പ് കൂവോട്ടെ വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്നത്. അതിന് ശേഷമുള്ള ഒരു സെപ്തംബർ ഒന്നിനും രാമകൃഷ്ണൻ ഉറങ്ങിയിട്ടില്ല. എല്ലാ സെപ്തംബർ രണ്ടും പ്രതിഷേധ ദിനമാണ് രാമകൃഷ്ണന്.
592/2002 ക്രൈം നമ്പറായി തെളിയാത്ത കേസ് ഇന്നുമുണ്ട് കറുത്ത പൊട്ടായ് തളിപ്പറമ്പ് സ്റ്റേഷനിൽ. പഴയ പരാതിയായതിനാൽ പൊലീസുകാർ ഇത് ഗൗനിക്കാറില്ല എന്ന പരാതിയുണ്ട് രാമകൃഷ്ണന്. അതു കൊണ്ട് തന്നെയാണ് നവകേരള സദസിൽ തൻ്റെ പരാതിയുമായി പോയതും.
ഭാര്യ പുഷ്പ ബന്ധുവിന്റെ കല്യാണത്തിന് ബാംഗ്ലൂരിലേക്ക് പോയപ്പോഴായിരുന്നു കവർച്ച. ഇന്ത്യൻ നേവിയിലും ശേഷം മസ്ക്കറ്റിലും ജോലി ചെയ്ത് സമ്പാദിച്ചതിന് പുറമേ മൂത്ത മകൻ ജനിച്ചപ്പോൾ രാമകൃഷ്ണന്റെ പിതാവ് സമ്മാനമായി നൽകിയ സ്വർണ്ണവും ഭാര്യ പുഷ്പ വിവാഹത്തിനണിഞ്ഞ സ്വർണ്ണവും നഷ്ട്ടപ്പെട്ടതിന്റെ കൂട്ടത്തിലുണ്ട്.
ഗൾഫിൽ നിന്ന് ഡ്യൂട്ടി അടച്ച് കൊണ്ടുവന്ന സ്വർണ്ണം രശീത് അടക്കമാണ് മോഷണം പോയത്. നേവിയിൽ നിന്ന് വിരമിച്ചതിന് ശേഷം മസ്ക്കറ്റിൽ ഗ്യാസ് ടർബൈൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അന്ന്. വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. 2002 ലെ എഫ്ഐആറിൽ 2.5 ലക്ഷം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ കണക്കിൽ 21 ലക്ഷമാകും. മോഷണ ശേഷം രാമകൃഷ്ണനും ഭാര്യയും സ്വർണ്ണത്തിന്റെ വില നോക്കിയിട്ടില്ല. കാരണം ഒരായുസ്സിൻ്റെ മുതൽ നഷ്ടപ്പെട്ടതിൻ്റെ വേദന ഇന്നും രാമകൃഷ്ണനും കുടുംബവും പേറുകയാണ്.
Ramakrishnan went to the Thaliparam police station