തളിപ്പറമ്പ് നഗരസഭാ പരിധിയിലെ റോഡരികിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യുന്നതിനും പുതിയത് സ്ഥാപിക്കാതിരിക്കാനും രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തിൽ ധാരണയായി. കൂടാതെ അപകട സാധ്യത കണക്കിൽ എടുത്ത് തളിപ്പറമ്പ് ടൗണിലെ നാഷണൽ ഹൈവേയുടെ ഡിവൈഡറിൽ കൊടി തോരണങ്ങൾ കെട്ടുന്നത് പൂർണ്ണമായും ഒഴിവാക്കാനും ടൗൺ സ്ക്വയറിൽ നടത്തുന്ന പരിപാടികളുടെയും സർക്കാർ പൊതു പരിപാടികളുടെയും പരസ്യ ബോർഡുകൾ മൂന്നുദിവസം മാത്രം ടൗൺ സ്ക്വയറിന് പുറത്ത് പ്രദർശിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. പൊതുസ്ഥലങ്ങളിലെ കൊടി തോരണങ്ങളും പരസ്യബോർഡുകളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ന്യായങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും പശ്ചാത്തലത്തിൽ നഗരസഭ വിളിച്ചു ചേർത്ത രാഷ്ട്രീയകക്ഷി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിട്ടുള്ളത്. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, നഗരസഭാ സെക്രട്ടറി കെ പി സുബൈർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കൊടിയിൽ സലിം, സി. ലക്ഷ്മണൻ, ഇസ്മായിൽ പി പി, ദിവാകരൻ മുണ്ടേരി, തോമസ് സി, കെ രമേശൻ, സുരേഷ് പി വി എന്നിവർ പങ്കെടുത്തു
thalipparamb minicipality order