തളിപ്പറമ്പിൽ പ്രവർത്തിച്ചു വരുന്ന മുഹമ്മദ് സിനാൻ എന്ന വരുടെ ഉടമസ്ഥതയിൽ ഉള്ള ഹൈപാക്ക് എന്ന സ്ഥാപനത്തിന്റെ ഗോഡൌണായി പ്രവർത്തിച്ചു വരുന്ന അള്ളാംകുളത്തെ വീട്ടിൽ നിന്നും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 8 ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ടേമുക്കാൽ ടൺ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുകയും 10000 രൂപ പിഴ ചുമത്തുകയും ചെയ്തു.

കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ അളവ് നിരോധിത സാധനങ്ങൾ ഒരു സ്ഥാപനത്തിൽ നിന്നും പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കളിൽ രണ്ട് ടണ്ണിലേറെ വിവിധ നിറത്തിലുള്ള ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് കണ്ടെത്തിയത്. തളിപ്പറമ്പ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലുള്ള കടകളിൽ വ്യാപകമായി പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പിലെ സിനാൻ എന്നവരുടെ സ്ഥാപനത്തിൽ നിന്നാണ് ക്യാരി ബാഗുകൾ ലഭ്യമാകുന്നത് എന്ന് കണ്ടെത്തിയിരുന്നു.
സ്‌ക്വാഡ് മുൻപ് നടത്തിയ പരിശോധനയിൽ പ്രസ്തുത സ്ഥാപനത്തിൽ നിന്നും ക്യാരി ബാഗുകൾ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.തുടർന്ന് മാസങ്ങളോളം സ്‌ക്വാഡ് നടത്തിയ അന്വേഷണമാണ് അള്ളാംകുളത്തിലെ വീട്ടിൽ സ്‌ക്വാഡിനെ എത്തിച്ചത്. പാത്തു സി എന്നവരുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്താണ് ഗോഡൗൺ നടത്തി വന്നിരുന്നത്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് സ്ട്രോ, പേപ്പർ കപ്പ്, ഡിസ്പോസബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് സ്പൂൺ,തെർമോക്കോൾ പ്ലേറ്റ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
നടപടി ക്രമങ്ങൾ വൈകിട്ട് 7.30 മണിയോടെ പൂർത്തീകരിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ തളിപ്പറമ്പ് നഗരസഭ കാര്യാലയത്തിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ചക്കരക്കല്ലിൽ വെച്ച് പ്രസ്തുത സ്ഥാപനത്തിൻ്റെ വാഹനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടി കൂടിയിരുന്നു.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ പ്രീഷ കെ പി, ലതീഷ് പി മുനിസിപ്പാലിറ്റി വർക്കർ മാർ തുടങ്ങിയവർ പങ്കെടുത്തു.
Godown raid in Taliparamba