കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നിലവിലുള്ള മലിനജല പ്ലാന്റിന്റെ നവീകരണ പ്രവൃത്തികൾ ഐ. ആർ. ടി സി. പൂർത്തീകരിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി വികസന സമിതി ജനറൽ ബോഡി യോഗത്തിൽ എച്ച്. ഡി. എസ്. സെക്രട്ടറി കൂടിയായ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. 75 ലക്ഷം രൂപ സർക്കാരും 35 ലക്ഷം രൂപ ആശുപത്രി വികസന സമിതിയും സംയുക്തമായി ചെലവഴിച്ചാണ് ട്രീറ്റ്മെൻറ് പ്ലാന്റിന്റെ നവീകരണ പ്രവൃത്തികൾ നിർവ്വഹിച്ചത്. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ ഏജൻസിയായ ഐ.ആർ.ടി.സി ആണ് പ്രവൃത്തികളുടെ കരാർ ഏറ്റെടുത്തത്. നിലവിലുള്ള പ്യൂരിഫിക്കേഷൻ പ്ലാൻറ് അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തിട്ടുണ്ട്. പഴയ 25 ലക്ഷം ലിറ്റർ ശേഷിയുള്ള കളക്ഷൻ ടാങ്ക് നവീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. ആശുപത്രിയുടെ ഭാവി വികസന സാധ്യതകൾ വിലയിരുത്തിയ എച്ച് ഡി എസ് ജനറൽബോഡി യോഗം, 50 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പുതിയ ഒരു കളക്ഷൻ ടാങ്ക് നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കണ്ടെത്തി. ഇതിൻ്റെ വെളിച്ചത്തിൽ ഉദ്ദേശം 60 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കളക്ഷൻ ടാങ്ക് എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യേണ്ടതാണെന്ന് ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. ഐ.ആർ.ടി.സിയോട് പുതിയ കളക്ഷൻ ടാങ്കിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി സമർപ്പിക്കുവാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടുകൂടി കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഭാവി വികസന സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമ്പൂർണ്ണ മലിനജല ശുദ്ധീകരണ പദ്ധതി ഒരുങ്ങുകയാണ്. പ്രസ്തുത വിഷയത്തിലെ പ്രദേശവാസികളുടെ ആശങ്കകൾക്കും ഇതോടെ പരിഹാരമാവുകയാണ്. ഈ വർഷം ഡിസംബർ മാസത്തോടുകൂടി പുതിയ കലക്ഷൻ ടാങ്ക് അടക്കമുള്ള പ്ലാന്റിന്റെ കമ്മീഷനിങ് പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

5.8 കോടി രൂപ ചെലവിൽ കണ്ണൂർ ഗവൺമെൻറ് മെഡി.കോളേജ് ആശുപത്രിയിൽ അത്യാധുനിക 120 സ്ലൈസ് സി. ടി. സ്കാൻ സ്ഥാപിക്കുവാൻ സമിതി തീരുമാനിച്ചു. ഇതിനായി പ്ലാൻ ഫണ്ടിൽ സർക്കാർ വകയിരുത്തിയ ഒന്നേ മുക്കാൽ കോടി രൂപയുടെ മേൽ അധികച്ചെലവായി വരുന്ന 4 കോടി രൂപ വികസന സമിതിയുടെ ഫണ്ടിൽ നിന്നും ചെലവിടാൻ തീരുമാനിച്ചു.
കണ്ണൂർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ പഴയ ടി.ബി. സാനിറ്റോറിയത്തിന്റെ ഭാഗമായിരുന്ന ചാച്ചാജി വാർഡ് (4-ാം നമ്പർ വാർഡ്) ചരിത്ര സ്മാരകമായി സംരക്ഷിക്കുവാനും ജനറൽബോഡി യോഗം തീരുമാനിച്ചു. ഇതിനായുള്ള ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി നൽകുവാൻ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചിട്ടുണ്ട്.
ക്യാമ്പസിനുള്ളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുവാനായി എംഎൽഎമാരുടെ ഫണ്ടിൽ നിന്നും സഹായധനം അഭ്യർത്ഥിക്കുവാൻ വികസന സമിതി വൈസ് ചെയർപേഴ്സൻ ആയ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി.
2025-26 വർഷത്തിലേക്കുള്ള ... കോടി രൂപയുടെ കരടുബജറ്റ് യോഗം പാസാക്കി. യോഗത്തിൽ 2024 വർഷത്തെ വികസനോന്മുഖ പ്രവർത്തന റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ഇതര മെഡിക്കൽ കോളജുകളിലെപ്പോലെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലും നടപ്പിലാക്കിയ നാമമാത്രമായ ഓ.പി. ടിക്കറ്റ് ചാർജും സന്ദർശക പാസു ചാർജും വഴി അധിക വരുമാനം കണ്ടെത്തുന്നത് ജനങ്ങളിൽ ഭാരമേല്പിക്കാതെ, രോഗികളുടെ ക്ഷേമത്തിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്തുവാനുള്ള ചെറുതല്ലാത്ത സംഭാവന നൽകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനത്തിൽ ഒരു പങ്ക് അനാഥരും അതിദരിദ്രരുമായ ഒട്ടനവധി രോഗികളുടെ ചികിത്സാ ചെലവുകൾ എഴുതിത്തള്ളുന്നതിനായി ഉപയോഗപ്പെടുത്തിയതിൽ യോഗം മതിപ്പു രേഖപ്പെടുത്തി.
ആശുപത്രിയെക്കുറിച്ച് നിരന്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തുകയും പൊതു സ്ഥാപനമായ മെഡി. കോളേജ് ആശുപത്രിയുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി വടക്കേ മലബാറിലെ ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Pariyaram