ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പന്നി ഫാമിനും ക്രഷറിനും 10000 രൂപ വീതം പിഴ ചുമത്തി.ചെങ്ങളായിലെ ഇലവഞ്ചേരി തട്ടിൽ ടി ജെ സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ നടത്തിയ പരിശോധനയിൽ ഫാമിൽ നിന്നുള്ള മലിനജലം തുറസായി ചെരുവിൻ പ്രദേശത്തേയ്ക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. പന്നികളുടെ മലമൂത്ര വിസ്സർജ്യം ഉൾപ്പെടെയുള്ള ദ്രവ മാലിന്യങ്ങളാണ് സമീപ പ്രദേശത്തേയ്ക്ക് തുറസായി ഒഴുക്കി വിടുന്നത്. സമീപ വാസികൾക്ക് ഇതു മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പരിശോധനയിൽ ബോധ്യപ്പെട്ടു. ടാങ്ക് നിർമ്മിച്ചു മലിനജലം ടാങ്കിലേയ്ക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ സ്‌ക്വാഡ് പന്നി ഫാം ഉടമയ്ക്ക് നിർദേശം നൽകുകയും ഫാമിനു 10000 രൂപ പിഴയും ചുമത്തുകയും ചെയ്തു. സ്‌ക്വാഡ് കൂനത്ത് പ്രവർത്തിച്ചു വരുന്ന എസ്. എം സ്റ്റോൺ ക്രഷറിൽ നടത്തിയ പരിശോധനയിൽ ക്രഷറിലെ ജീവനക്കാർ താമസിക്കുന്ന ക്വാട്ടേഴ്‌സിന്റെ പരിസര പ്രദേശങ്ങളിലും സ്ഥാപനത്തിന്റെ അടുക്കളയുടെ പരിസരങ്ങളിലും നിരവധി മദ്യ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. കൂടാതെ ക്രഷറുടെ സ്ഥലത്ത് തന്നെ കുഴിയിൽ ഉടമസ്ഥൻ്റെ കടയിൽ നിന്നുള്ള ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തതായി കണ്ടെത്തി. സ്ഥാപനത്തിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഹേമലത എം, ഒ. എ പ്രീത പി പി തുടങ്ങിയവർ പങ്കെടുത്തു.
Unscientific waste disposal: District Enforcement Squad fines 2 institution