കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഈ വർഷത്തെ ഒരുക്കം പൂർത്തിയായതായി ഷേത്രംഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ 8 മുതൽ ജൂലായ് 4 വരെയാണ് ഇത്തവണത്തെ മഹോത്സവം.

കഴിഞ്ഞ വർഷത്തെ മഹോത്സവകാലത്ത് 30 ലക്ഷത്തോളം ഭക്തരാണെത്തിയത്. അത്ര തന്നെ ഭക്തർ ഇത്തവണയുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ അഭൂതപൂർവ്വമായ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടിട്ടും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ സുഗമമായി നടത്താൻ കഴിഞ്ഞിരുന്നു.
ഓരോ ഉൽസവ നാളിലും വാഹന പാർക്കിങ്ങാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനാൽ ഇക്കുറി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്ന് പുറമേ 67 സെൻ്റ് സ്ഥലവും പാർക്കിങ്ങിനായി വാങ്ങിയിട്ടുണ്ട്. ഉത്സവ നഗരിയും ഒരു കിലോമീറ്റർ ചുറ്റളവിലും ഇൻഷ്യൂറൻസ് പരിരക്ഷ വരുത്തീട്ടുണ്ടെന്നും ഇതിനായി ന്യൂ ഇന്ത്യാ ഇൻഷ്യൂ റൻസ് കമ്പനിയുമായി 12 കോടി രൂപയുടെ കരാറുണ്ടാക്കീട്ടുണ്ടെന്നും കൊട്ടിയൂർ ദേവസ്വംട്രസ്റ്റി എൻ പ്രശാന്ത് അറിയിച്ചു.
ശുദ്ധജലം, താമസ സൗകര്യം, സുരക്ഷ, സാനിട്ടേഷൻ, മാലിന്യ സംസ്കരണം എന്നീ സംവിധാനങ്ങൾ ശാസ്ത്രീയമായി ഒരുക്കിക്കഴിഞ്ഞു. പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ സംവിധാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ , എക്സികുട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ കെ. നാരായണൻ, ചന്ദ്രശേഖരൻഎന്നിവരും പങ്കെടുത്തു
Kottiyoor maholsavam