തലശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നിന്നും 108 ആംബുലൻസിൽ അത്യാസന്ന നിലയിൽ പരിയാരത്തേക്ക് റഫർ ചെയ്ത ജോൺസണിന്റെ മരണശേഷം സംസ്കാരചടങ്ങുകൾ മതാചാരപ്രകാരം തന്നെ നടത്താൻ നേതൃത്വം നൽകി പരിയാരം സി എച്ച് സെന്റർ. ഒരു മാസത്തിലധികമായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരാരും ഏറ്റെടുക്കാൻ ഇല്ലാതെ ഫ്രീസറിൽ കിടക്കുന്ന ബോഡി ഏറ്റെടുത്താണ് സംസ്കാരകർമങ്ങളോടെ അടക്കം ചെയ്തത്.
പരിയാരം മെഡിക്കൽ കോളേജിലെ സോഷ്യോളജി വിഭാഗവും പോലീസും സന്നദ്ധ സേന പ്രവർത്തകരും ബന്ധുക്കൾക്കായി അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് പരിയാരം സി എച്ച് സെന്റർ കോഡിനേറ്ററും ജീവകാരുണ്യ പ്രവർത്തകനുമായ നജ്മുദ്ദീൻ പിലാത്തറയോട് മൃതദേഹം ഏറ്റെടുക്കാൻ ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചത്. തുടർന്ന് ഇദ്ദേഹം സി എച്ച് സെന്റർ ചെയർമാൻ അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി മുഖേന കണ്ണൂർ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതലയുമായും ഫാ. ജോമോൻ ചെമ്പകശ്ശേരിയുമായും ബന്ധപ്പെട്ട് മൃതദേഹം പരിയാരം സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ സംസ്കരിക്കാൻ സമ്മതം വാങ്ങുകയായിരുന്നു.
പള്ളി വികാരി ഫാദർ ലോറൻസ് പനക്കൽ, സെക്രട്ടറി ഷാജി എന്നിവരാണ് സംസ്കാരത്തിനുള്ള നടപടികൾ സ്വീകരിച്ചത്. മൃതദേഹം അടക്കം ചെയ്യാനുള്ള ശവപ്പെട്ടി തളിപ്പറമ്പ് നഗരസഭ കൗൺസിലർ സി മുഹമ്മദ് സിറാജ് എത്തിച്ചു നൽകി. മറ്റെല്ലാ ചിലവുകളും സി എച്ച് സെന്റർ പ്രവർത്തകർ വഹിച്ചു. സി എച്ച് സെന്റർ കല്ല്യാശ്ശേരി മണ്ഡലം കോഡിനേറ്റർ അബ്ദുള്ള ഹാജി ഓണപ്പറമ്പ്, ഫായിസ് കുപ്പം, അമീർ ഹാജി തളിപ്പറമ്പ്, എന്നിവർ സംസ്കാരത്തിന് നേതൃത്വം നൽകി.
pariyaram c h center