പയ്യാമ്പലം ബീച്ചിലുണ്ടായ വധശ്രമക്കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കൊറ്റാളി സ്വദേശി അഷറഫ് മൻസിലിലെ സഫ്വാൻ, അത്താഴക്കുന്ന് കറ്റയില്‍ ഹൗസിലെ മുഹമ്മദ് സഫ് വാൻ എന്നിവരെയാണ് ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പയ്യാമ്ബലം ബീച്ചില്‍ ജന്മദിനം ആഘോഷിക്കാനെത്തിയവർക്കു നേരെയാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമണം ഉണ്ടായത്.
പുലർച്ചെ 2.45 ന് പാപ്പിനിശേരിയിലെ ടി പി പി തൻസീല്‍(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് അക്രമത്തില്‍ പരിക്കറ്റത്. ശസ്ത്രക്രിയക്ക് വിധേയരായ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. പയ്യാമ്പലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയില്‍ വച്ച് ആറ് പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക്ക് തർക്കം നടക്കുകയും ചെയ്തു.
തുടർന്ന് പ്രതികള്‍ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്‍റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്‍റെ വയറിനും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കണ്ണൂർ ടൗണ്‍ എസ്‌ഐ അജയൻ, എഎസ്‌ഐ രഞ്ചിത്ത്, നാസർ, ഷിനോജ്, റമീസ് എന്നിവരുള്‍പ്പെട്ട പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തെ ഈ കേസില്‍ രണ്ടു പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
Two more arrested in attempted murder case