നടുവിൽ: വൈസ് പ്രസിഡന്റ് രാജിവച്ചതോടെ ഭരണമാറ്റത്തിന് കളമൊരുങ്ങിയ നടുവിൽ പഞ്ചായത്തിൽ യുഡിഎഫിലെ തർക്കം തുടരുന്നു. നിലവിലെ പ്രസിഡന്റ് ബേബി ഓടംപള്ളിയെ പ്രസിഡന്റാക്കാൻ യുഡിഎഫിൽ സമവായമാകാത്തതാണ് ഭരണമാറ്റം നീണ്ടുപോകുന്നത്. സമവായമായാൽ ഇന്നു രാജിവയ്ക്കാനായിരുന്നു ബേബി ഓടംപള്ളിയുടെ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ജില്ലാ നേതൃത്വം നടത്തിയ ചർച്ചയെ തുടർന്ന് ബേബി ഓടംപള്ളി ഇന്ന് രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ബേബിയെ തന്നെ വീണ്ടും പ്രസിഡന്റാക്കുന്നതിന് ജില്ലാ നേതൃത്വത്തിൽ ധാരണയായിരുന്നു. എന്നാൽ കോൺഗ്രസിനെ തള്ളി ഇത്രയും കാലം സിപിഎമ്മിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച ബേബി പാർട്ടിയിലേക്ക് തിരിച്ചുവരുമ്പോൾ ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ എ ഗ്രൂപ്പിൽ ശക്തമായ അമർഷമുണ്ട്. എ ഗ്രൂപ്പിന്റെ അമർഷമാണ് ബേബിയുടെ രാജി നീണ്ടുപോകാൻ കാരണം. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച രേഖ രഞ്ജിത്തിനെ കോൺഗ്രസിൽ തിരിച്ചെടുത്തിട്ടുണ്ട്.
25ന് കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഭരണം സംബന്ധിച്ച് യുഡിഎഫിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമായിരുന്നു യുഡിഎഫ് കോട്ടയായ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാക്കിയത്. കോൺഗ്രസിലെ ഇരു ഗ്രൂപ്പുകൾക്കും നാലു വീതവും മുസ്ലിം ലീഗിന് മൂന്ന് അംഗങ്ങളുമായാണ് യുഡിഎഫിന് 11 സീറ്റ് ലഭിച്ചത്. സിപിഎമ്മിന് ഏഴും ഒരു സീറ്റിൽ കോൺഗ്രസ് വിമതയുമാണ് ജയിച്ചത്. ഐ ഗ്രൂപ്പ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബേബി ഓടംപള്ളി എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റാകുകയായിരുന്നു.
naduvil panchayath