പയ്യന്നൂർ: കരിവെള്ളൂര്‍ കുണിയനില്‍ ബി ജെ പി പ്രവർത്തകൻ്റെ വീട്ടിൽ പൊതുയോഗം നടക്കവേ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തിയെന്ന പരാതിയില്‍ 106 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് കരിവെള്ളൂരിലെ സി.പി.അനീഷ്, കരിവെള്ളൂർസര്‍വീസ് ബാങ്ക് ജീവനക്കാരനായ പ്രശോഭ്, തെക്കേ മണക്കാട്ടെ ഗിരീഷ്, കൂക്കാനത്തെ പി.രമേശന്‍, മാലാപ്പിലെ അരുണ്‍, കരിവെള്ളൂരിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കരിവെള്ളൂര്‍ കുണിയനില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുണിയനിലെ ബി ജെ പി ഭാരവാഹി കുണ്ടത്തില്‍ ബാലന്റെ വീട്ടില്‍ യോഗം നടക്കവേ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പ്രദേശത്ത് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
യോഗം നടക്കുന്ന വീട് വളയുകയും പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും പറയുന്നു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യമാണ് അക്രമത്തിന് പിന്നിലെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ സംഭവസ്ഥലത്ത് പരിശോധിച്ച ഡിവൈഎസ്.പി.എ .ഉമേഷും സംഘവും സംഭവസ്ഥലത്ത് നിന്നും ഒരു വടിവാളും രണ്ട് ഇരുമ്പ് ദണ്ഡും കണ്ടെത്തിയിട്ടുണ്ട്.ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.
Case filed against 106 CPM workers