ഇരിട്ടി: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ കുയിലൂർ മയിൽകുന്നിന് സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ ആറുപേർക്ക പരിക്കേറ്റു. തളിപ്പറമ്പ് മന്ന സ്വദേശികളായ ഷാജഹാൻ (43), ഭാര്യ ഹസീന(35), മക്കളായ അയൻ (7), ഷിദ (13)മുഹമ്മദ് കുഞ്ഞി (72), കദീജ (55) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 11മണിയോടെയായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും ഇന്നോവ കാറിൽ മൈസുരുവിൽ പോവുകയായികുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ നിന്നും ശ്രീകണ്ട്ഠാപുരത്തേക്ക് പോ വുകയായിരുന്ന മടത്തിൽ ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ബസിനുള്ളിലേക്ക് കയറിപോയി.ബസിന്റെ മുൻവശത്തെ ടയർഭാഗത്ത് കാറിന്റെ മുൻഭാഗം കയറിയതിനാൽ പരിക്കേറ്റ കാർ ഡ്രൈവറെയും മുൻ സീറ്റിൽ ഇരുന്നയാളെയും രക്ഷപ്പെടുത്താൻ ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി ബസ്സിന്റെ മുൻ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.
ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസ്സിന്റെ മുൻഭാഗത്തിനും കാര്യമായ നശനഷ്ടം ഉണ്ടായി. പടിയൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും ഇരിക്കൂർ പോലീസും ഇരിട്ടി അഗ്നി രക്ഷാ നിലയം അംഗങ്ങളും ഒരു മണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷം കാർ ബസിന് മുന്നിൽ നിന്നും നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Bus and car accident