കണ്ണൂർ : കണ്ണൂർ സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ചരിത്ര വിജയം. കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ,സൂര്യ അലക്സ് എന്നിവർ സെനറ്റ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടു. സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് കെ.എസ്.യു വിന് രണ്ട് സീറ്റുകൾ ലഭിക്കുന്നത്. ഇതിൽ ഒരെണ്ണം കഴിഞ്ഞ തവണ എസ്.എഫ്.ഐ വിജയിച്ച റിസർച്ച് വിഭാഗത്തിലെ മെമ്പർ സ്ഥാനം ഇത്തവണ കെ.എസ്.യു പിടിച്ചെടുക്കുകയായിരുന്നു.
പ്രൊഫഷണൽ വിഭാഗത്തിൽ ആഷിത്ത് അശോകനും റിസർച്ച് വിഭാഗത്തിൽ സൂര്യ അലക്സുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐ യുടെ ഏകാധിപത്യത്തിനും വിദ്യാർത്ഥി വിരുദ്ധ സമീപനത്തിനുമുള്ള മറുപടിയും വരാൻ പോകുന്ന യൂണിയൻ തെരഞ്ഞെടുപ്പുകളുടെ സൂചനയുമാണ് സെനറ്റ് തെരഞ്ഞെടുപ്പിലെ കെ.എസ്.യു വിന്റെ മിന്നുന്ന വിജയമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. തെരഞ്ഞെടുപ്പാകെ അട്ടിമറിക്കാൻ ശ്രമിക്കുകയും വോട്ടർമാരായ കൗൺസിലർമാരിൽ നിന്ന് ബാലറ്റ് പേപ്പറുകൾ മോഷ്ടിക്കുകയും ചെയ്ത എസ്.എഫ്.ഐയുടെ മുഖത്തേറ്റ അടിയാണ് കെ.എസ്.യു വിന്റെ അട്ടിമറി വിജയമെന്ന് ജില്ലാ പ്രസിഡന്റ് എം.സി അതുലും പറഞ്ഞു.
വോട്ടെണ്ണലിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും വിജയികളെ ആനയിച്ചുള്ള ആഹ്ലാദ പ്രകടനം നഗരം ചുറ്റി ഡി.സി.സി ഓഫീസിൽ സമാപിച്ചു. പ്രകടനത്തിന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി അതുൽ,സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ,ഹരികൃഷ്ണൻ പാളാട്,അബിൻ വടക്കേക്കര,കെ.കാവ്യ,എബിൻ കേളകം,സി.കെ ഹർഷരാജ്,അലേഖ് കാടാച്ചിറ,അനഘ കുന്നോൽ,റയീസ് തില്ലങ്കേരി,സുഫൈൽ സുബൈർ,മുബാസ് സി.എച്ച്,തീർത്ഥ നാരായണൻ,അർജുൻ ചാലാട്,ചാൾസ് സണ്ണി,റിസ്വാൻ സി.എച്ച്,ശ്രീരാഗ് ടി.പി,വൈഷ്ണവ് കായലോട്,ഹരികൃഷ്ണൻ പൊറോറ എന്നിവർ നേതൃത്വം നൽകി.
Kannur University Senate Election