കണ്ണൂർ: ജാവഡേക്കർ വിവാദത്തിൽ ഇ പി ജയരാജന് ക്ലീൻ ചിറ്റ് നൽകിയ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇ പിക്കെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ജയരാജൻ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണെന്നും സുധാകരൻ പറഞ്ഞു.
അതുകൊണ്ട് ജയരാജനെ തൊടാൻ എല്ലാവർക്കും പേടിയാണ്. തൊട്ടാൽ അഴിമതിക്കൊട്ടാരം കത്തുമെന്നും സുധാകരൻ പ്രതികരിച്ചു. ജയരാജനെ നോവിക്കാൻ സി പി എം നേതൃത്വം ഒരിക്കലും തയ്യാറാവില്ല. ഇത് തുടക്കം മുതലേ താൻ പറയുന്ന കാര്യമാണ്. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് സെഞ്ച്വറിയടച്ച ക്രിക്കറ്റ് കളിക്കാരൻ പോവുന്ന രീതിയിലാണ് ജയരാജൻ പോയതെന്നും സുധാകരൻ പ്രതികരിച്ചു. തിരുവനന്തപുരത്തെ ഇ പിയുടെ മകന്റെ ഫ്ലാറ്റിൽ വെച്ച് ജയരാജനുമായി ജാവഡേക്കറും താനും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വിവാദ ദല്ലാൾ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തിരഞ്ഞടുപ്പിന് തലേദിവസം വന്ന ഈ വെളിപ്പെടുത്തലിലൂടെ സി പി എം വലിയ രീതിയിൽ പ്രതിരോധത്തിലായിരുന്നു. ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ജയരാജനും സ്ഥിരീകരിച്ചു. ആ
ഇതോടെയാണ് ജാഗത്രക്കുറവ് ചൂണ്ടിക്കാട്ടി ജയരാജനെതിരേ പാർട്ടി നടപടിയുണ്ടാകുമെന്ന വിലയിരുത്തലുണ്ടായത്. എന്നാൽ തിങ്കളാഴ്ച നടന്ന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജയരാജന്റേത് നിഷ്കളങ്ക നിലപാടെന്ന് പറഞ്ഞ് തിടുക്കത്തിൽ നടപടിയെടുക്കുന്നതിൽ നിന്ന് സി പി എം പിന്നോട്ടുപോവുകയായിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.
If Jayarajan is touched