പയ്യന്നൂർ (പുതിയങ്ങാടി): കലാ കണ്ണൂരിന്റെ ഭാവി പ്രതീക്ഷകൾ പുതിയങ്ങാടിയുടെ ഹൃദയത്തിൽ സംഗമിച്ചു.പാരമ്പര്യത്തിന്റെ തനിമ ഒട്ടും ചോർന്ന് പോകാതെയാണ് പി. കെ പി ഉസ്താദ് നഗർ കൗമാര പ്രതിഭകളെ സ്വീകരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയുടെ ജില്ലാ മത്സരങ്ങൾക്ക് തിരശീല ഉയരുന്നതിന് മുന്നോടിയായി നടന്ന വിളംബര റാലി നാടിന്റെ ഉത്സവമായി മാറി.

ഇന്നലെ വൈകുന്നേരം 4.30 ന് കോഴി ബസാറിൽ നിന്നും ആരംഭിച്ച റാലി ജില്ലാ മുശാവറ അംഗം കെ. കെ മുഹമ്മദ് ദാരിമി ഫ്ലാഗ് ഓഫ് ചെയ്തു.ആവേശത്തിന്റെ അലകളുയർത്തി ഇസ്ലാമിക കലാ പാരമ്പര്യത്തിൽ വിസ്മയം തീർത്താണ് വിളംബര റാലി നടന്നു നീങ്ങിയത്. സ്കൗട്ട്, ദഫ് തുടങ്ങിയ കലാരൂപങ്ങൾ താളവും ചലനവും ദൃശ്യ ഭംഗിയും നൽകി അണി നിരന്നപ്പോൾ അതിന് തൊട്ടു പിന്നിൽ റാലിയുടെ മുൻനിരയിലായി കെ. പി. പി തങ്ങൾ,മാണിയൂർ അബ്ദുറഹ്മാൻ ഫൈസി,അബ്ദുസ്സമദ് മുട്ടം, ശുകൂർ ഫൈസി, എം. സി അബൂബക്കർ ഹൈത്തമി, സയ്യിദ് ടി ഹാഷിം തങ്ങൾ,കരീം ഹാജി പുതിയങ്ങാടി എന്നിവർ നടന്നു നീങ്ങി.
റാലിയെ സ്വീകരിക്കുന്നതിനായി തെരുവോരങ്ങളിൽ ആബാല വൃദ്ധമാളുകൾ തടിച്ചു കൂടി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എ ഉമർ കോയ തങ്ങൾ പ്രാർഥന നടത്തി.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സർഗ വസന്തം പൂത്തു പുതിയങ്ങാടി: സർഗ വർണങ്ങൾ വിരിയും കൗമാര കലാകേളിക്ക് പുതിയങ്ങാടിയിൽ തിരിതെളിഞ്ഞു. ഇനി രണ്ട് നാൾ ഇശലുകളുടെയും പ്രവാചക പ്രകീർത്തനങ്ങളുടെയും രാപകലുകൾ. സർഗ മനസുകളെ ആനന്ദിപ്പിക്കുന്ന കലാമേളയ്ക്ക് ജില്ലയിലെ 10 മേഖലകളിൽ നിന്നായി 2000 പ്രതിഭകൾ അണിനിരക്കും.
കൗമാര പ്രതിഭകൾ കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയിലെ ജില്ലാ മത്സരങ്ങൾക്ക് വർണാഭമായ വിളംബര റാലിയോടെയാണ് പി. കെ. പി ഉസ്താദ് നഗർ സ്വാഗതമോതിയത്. ആവേശം ചോരാത്ത കാത്തിരിപ്പിനൊടുവിൽ വിരുന്നെത്തിയ മുസാബഖയെ പുതിയങ്ങാടിയിലെ ജനങ്ങൾ ഒരേ മെയ്യും മനസുമായി നെഞ്ചേറ്റി.
അലുംനി മാഷപ്പും മുഅല്ലിം ബുർദ മത്സരവും അരങ്ങേറി. മജ്‌ലിസുന്നൂറും പ്രാർഥന സംഗമവും പുതിയങ്ങാടി: ആത്മീയ ചൈതന്യത്തോടെയാണ് പതിനേഴാമത് ജില്ലാ മുസാബഖക്ക് സംമാരംഭം കുറിച്ചത്. രാവിലെ നടന്ന മജ്ലിസുന്നൂറിനും പ്രാർത്ഥന സദസിനും സമസ്ത ജില്ല വൈസ് പ്രസിഡന്റ് സയ്യിദ് എ ഉമർ കോയ തങ്ങൾ നേതൃത്വം നൽകി. ഉച്ചയ്ക്ക് നടന്ന മഖാ സിയാറത്തിന് സയ്യിദ് ജലാലുദ്ധീൻ തങ്ങൾ ബുഖാരി നേതൃത്വം നൽകി.
പതാകകൾ വാനിലുയർത്തിയത് സയ്യിദന്മാർ
പുതിയങ്ങാടി: മുസാബഖ ജില്ലാ കലാമേളയോടനുബന്ധിച്ച് 17 പതാകകൾ വാനിലുയർന്നു.ജില്ലയിലെ സയ്യിദന്മാരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി.സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, സയ്യിദ് സഫ് വാൻ തങ്ങൾ, സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ,സയ്യിദ് മഷ് ഹൂർ ആറ്റക്കോയ തങ്ങൾ,സയ്യിദ് റബീഹ് ശിഹാബ് തങ്ങൾ,സയ്യിദ് മഹ്ബൂബ് തങ്ങൾ, സയ്യിദ് ജാബിർ തങ്ങൾ,സയ്യിദ് ഫൈസൽ തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ,സയ്യിദ് അബ്ദുൾ ഖാദർ തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ,സയ്യിദ് ഹാഷിം തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ,സയ്യിദ് മഷ് ഹൂർ തങ്ങൾ മാട്ടൂൽ, സയ്യിദ് മുല്ലക്കോയ തങ്ങൾ,സയ്യിദ് മുസ്തഫ പൂക്കോയ തങ്ങൾ,സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങൾ പതാക ഉയർത്തി.
കലയുടെ ധർമ്മവും മർമ്മവും മുസാബഖ തെളിയിക്കും:ജിഫ്രി തങ്ങൾ
പുതിയങ്ങാടി: കലയും സാഹിത്യവും മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തുമ്പോൾ കലയുടെ ധർമ്മവും മർമ്മവും എന്താണെന്ന് തെളിയിച്ചു കൊടുക്കാൻ മുസാബഖക്ക് കഴിയണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ജില്ലാ മുസബഖ ഇസ്ലാമിക് കലാമേള പുതിയങ്ങാടി ഇസത്തുൽ ഇസ്ലാം മദ്റസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരതയെയും ഹിംസയേയും ചികിൽസിക്കാനുള്ള മരുന്ന് കൊടുക്കാൻ കലക്ക് കഴിയണമെന്നും മനുഷ്യ മനസിനെ സംസ്കരിക്കുന്നതായിരിക്കണം കലയെന്നും അദ്ദേഹം പറഞ്ഞു.
കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് കൊടുക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും അറിയാനുള്ള അടിസ്ഥാന പരമായ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ ഇസ്ലാം ഉദ്ഘോഷിക്കുന്നുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു. വിശുദ്ധ ഖുർആനും നബി ചര്യയും മുറുകെ പിടിച്ചുള്ള കലകൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിർവരമ്പുകൾ ഭേദിച്ച് കൊണ്ടുള്ള കലാപരിപാടികൾ അനുവദനീയമല്ലെന്നും തങ്ങൾ പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ അബ്ദുൾ കരീം ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത സേവന രംഗത്ത് നിസ്തുല സേവനമർപ്പിച്ച സി. കെ മുഹമ്മദ് മുസ്‌ലിയാർ പെരുവണ, ടി. കെ ഇബ്രാഹിം മുസ്‌ലിയാർ തിരുവട്ടൂർ,കെ. ടി മുഹമ്മദ് മാസ്റ്റർ എന്നിവരെ ജിഫ്രി തങ്ങൾ ആദരിച്ചു. ഉച്ചക്ക് ശേഷം നടന്ന ജില്ലാ എക്സിക്യൂട്ടീവ് മീറ്റ് കെ. എം മഹമൂദ് മൗലവിയും കൗൺസിൽ മീറ്റ് അലി മൗലവിയും ഉദ്ഘാടനം ചെയ്തു.
Kannur District Islamic Arts Festival kicks off in Puthyangadi