കണ്ണൂര്‍: മോർച്ചറിയിൽനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വയോധികന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

കൂത്തുപറമ്പ് പാച്ചപൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍ (67) ആണ് മരിച്ചത്. കൂത്തുപറമ്പ് വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ ജനുവരി 13ന് മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
മംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പവിത്രനെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ ജീവനക്കാരാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 11 ദിവസത്തെ ചികിത്സക്കുശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു.
പവിത്രന്റെ മരണവാര്‍ത്ത പത്രങ്ങളിലും വന്നിരുന്നു. ശ്വാസരോഗത്തെതുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പവിത്രന്‍. വാസുവിന്റെയും വി.കെ. ദേവകിയുടെയും മകനാണ്. ഭാര്യ: സുധ (വക്കീൽ ക്ലർക്ക്, തലശ്ശേരി). സഹോദരങ്ങൾ: പുഷ്പ (അധ്യാപിക, കതിരൂർ വെസ്റ്റ് എൽ.പി സ്കൂൾ), രഘുനാഥൻ, സഗുണ (കേരള ബാങ്ക്).
Pavithran