കണ്ണൂർ : ഡി ഡി ഇ ഓഫിസിലേക്ക് ഇരച്ചു കയറി കെ എസ് യു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മലബാറിൽ പ്ലസ് വൺ സീറ്റുകളില്ലാതെ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ നോക്കുകുത്തികളായ് മാറുകയാണെന്ന് ആരോപിച്ച് ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു പ്രതിഷേധം. കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന് ശേഷം കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തിൽ ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തത് നേരിയ ഉന്തും തള്ളുമുണ്ടാക്കി.
പോലീസുകാരെ തള്ളിമാറ്റി പ്രവർത്തകർ ഡി ഡി ഇ ഓഫിസിന്റെ ഗേറ്റിനു മുന്നിലേക്ക് ഓടിക്കയറിയത് വാക്കേറ്റവും സംഘർഷത്തിനുമിടയാക്കി. ഏറെ നേരം പ്രതിരോധിച്ച് നിന്ന പ്രവർത്തകരെ പോലീസ് ബാലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ പ്രതിഷേധത്തിനിടെ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനം വിളിച്ച് പുതിയ ബാച്ചുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നത് കെ എസ് യു നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ തുടർച്ചയാണെന്ന് കെ എസ് യു അവകാശപ്പെട്ടു.
കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,സംസ്ഥാന സമിതി അംഗം ആദർശ് മാങ്ങാട്ടിടം,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,രാഗേഷ് ബാലൻ, അർജുൻ കോറോം, ജില്ലാ ഭാരവാഹികളായ ഹർഷരാജ് സി കെ,ആലേഖ് കാടാച്ചിറ, മുബാസ് സി എച്ച്, അക്ഷയ് മാട്ടൂൽ, അർജുൻ ചാലാട്,നവനീത് ഷാജി,റിസ്വാൻ സി എച്ച്,ശ്രീരാഗ് പുഴാതി, പ്രകീർത്ത് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.
KSU protest