---
title: "ഇരിട്ടിയിലെ ജുവലറിയില്‍ നിന്നും മോഷ്ടിച്ച മാല വില്ക്കാന്‍ പേരാവൂരിലെ ജുവലറിയിലെത്തിയ യുവാവ് ജുവലറി മാനേജരുടെ ചോദ്യങ്ങള്‍ക്കിടെ ഓടി രക്ഷപ്പെട്ടു"
english_title: "necklace stolen from a jewelery shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13634/necklace-stolen-from-a-jewelery-shop"
published_at: "2021-11-30T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5f44497816_gold_theft.jpg"
keywords: []
---

# ഇരിട്ടിയിലെ ജുവലറിയില്‍ നിന്നും മോഷ്ടിച്ച മാല വില്ക്കാന്‍ പേരാവൂരിലെ ജുവലറിയിലെത്തിയ യുവാവ് ജുവലറി മാനേജരുടെ ചോദ്യങ്ങള്‍ക്കിടെ ഓടി രക്ഷപ്പെട്ടു

> **Lead Summary:** പേരാവൂര്‍: ഇരിട്ടിയിലെ ജുവലറിയില്‍ നിന്നും മോഷ്ടിച്ച മാല വില്ക്കാന്‍ പേരാവൂരിലെ ജുവലറിയിലെത്തിയ യുവാവ് ജുവലറി മാനേജരുടെ ചോദ്യങ്ങള്‍ക്കിടെ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

## Article Content

പേരാവൂര്‍: ഇരിട്ടിയിലെ ജുവലറിയില്‍ നിന്നും മോഷ്ടിച്ച മാല വില്ക്കാന്‍ പേരാവൂരിലെ ജുവലറിയിലെത്തിയ യുവാവ് ജുവലറി മാനേജരുടെ ചോദ്യങ്ങള്‍ക്കിടെ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ അറ്റ്‌ലസ് ജുവലറിയില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒന്നര പവന്റെ മാലയുമായി യുവാവ് കടന്നുകളഞ്ഞത്. മാല വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരനെ കബളിപ്പിച്ച് മേശപ്പുറത്ത് നിന്ന് ഒന്നര പവന്റെ മാല മോഷ്ടിച്ച് പോക്കറ്റിലിടുകയായിരുന്നു.

അമ്മ പുറത്ത് കാറിലുണ്ടെന്നും കൂട്ടി വരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ഓടിപ്പോയതാണ് കടയുടമക്ക് സംശയത്തിനിടയാക്കിയത്. ഉടനെ സി.സി.ടി.വി ചെക്ക് ചെയ്തപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്.

തുടര്‍ന്ന് സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ദൃശ്യങ്ങള്‍ ജുവലറിക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും വിവരം കൈമാറുകയും ചെയ്തു.

ആറു മണിയോടെ പേരാവൂരിലെ കളത്തില്‍ ജുവലറിയിലെത്തിയ യുവാവ് വില്ക്കാനുണ്ടെന്ന് പറഞ്ഞ് മാനേജര്‍ ഷംസീറിന്റെ കയ്യില്‍ മാല കൊടുത്തു. എന്നാല്‍ മിനിറ്റുകള്‍ക്ക് മുന്‍പ് വാട്ട്‌സ് ആപ്പിലുടെ ഇരിട്ടിയിലെ മോഷണം അറിഞ്ഞ ഷംസീര്‍ യുവാവിനോട് മാലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു.

ഈ സമയം ഷംസീറിനെ കൂടാതെ കടയില്‍ മറ്റൊരു ജീവനക്കാരന്‍ കൂടി മാത്രമാണ് ഉണ്ടായിരുന്നത്. മോഷ്ടാവ് രക്ഷപ്പെടാതെ നോക്കാന്‍ കടയുടെ പുറത്തുണ്ടായിരുന്ന രണ്ടു പേരെ ആംഗ്യത്തിലൂടെ വിളിച്ചു വരുത്തിയ ഷംസീര്‍ യുവാവിനോട് മാല എവിടുന്ന് കിട്ടിയതാണെന്ന് ചോദിച്ചതോടെ അമ്മ പുറത്ത് കാറിലുണ്ട്, കൂട്ടി വരാമെന്നും പറഞ്ഞ് തിടുക്കത്തില്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ ആസ്പത്രിക്ക് പിന്നിലെ വയല്‍ വഴി ഓടിയ യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഇരിട്ടിയിലെ മറ്റൊരു ജുവലറിയില്‍ നിന്നും മാല മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ മാലൂര്‍ തോലമ്പ്ര സ്വദേശിയായ യുവാവ് തന്നെയാണ് സമാന രീതിയില്‍ വീണ്ടും തട്ടിപ്പിനെത്തിയത്.

കൂത്തുപറമ്പിലെയും ഇരിട്ടി യിലെയും വിവിധ ജുവലറികളില്‍ ഇതേ യുവാവ് തിങ്കളാഴ്ച തട്ടിപ്പിനെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കടയുടമകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരിട്ടിയിലെ അറ്റ്‌ലസ് ജുവലറി ഉടമ ഫൈസല്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഇരിട്ടി പോലീസ് പേരാവൂരിലെ ജൂവലറിയിലെത്തി നഷ്ടപ്പെട്ട മാലയാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13634/necklace-stolen-from-a-jewelery-shop)