ദേശീയപാത വികസനത്തിന്റെ ഭാഗമായി ധര്‍മ്മശാല ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റൈ നീളം വര്‍ധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തി വിലയിരുത്തല്‍, മഴക്കാല പ്രതിരോധ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
ദിവസവും ആയിരക്കണക്കിന് ആളുകളാണ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് ഉള്‍പ്പെടെ ധര്‍മ്മശാല വഴി പറശ്ശിനിക്കടവിലേക്ക് പോകുന്നത്. പറശ്ശിനി ഭാഗത്തേക്ക് പോകുന്നവര്‍ക്ക് അടിപ്പാത ആശ്വാസമാണെങ്കിലും ധര്‍മ്മശാല-ചെറുകുന്ന് റോഡ് ഒറ്റപ്പെടുന്ന സ്ഥിതിയാണെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ളതും ഒരു നൂറ്റാണ്ടിനടുത്ത് പഴക്കം ഉള്ളതുമായ പൊതുമരാമത്ത് വകുപ്പിന്റെ കയ്യിൽ ഉള്ളതുമായ ഈ റോഡ് നിരവധി ബസ് സർവീസ് ഉൾപ്പെടെ ഉള്ളതാണ്.ദേശീയ പാതയിൽ നിന്നും ഈ റോഡിലേക്ക് പ്രവേശിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്യാത്ത പക്ഷം കിലോ മീറ്ററുകൾ അധികം സഞ്ചരിച്ചു തിരിച്ചു വന്ന് മാത്രമേ പ്രസ്തുത റോഡിൽ പ്രവേശിക്കാൻ സാധിക്കു.അത് ഒഴിവാക്കാന്‍ ചെറുകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മറ്റൊരു മേല്‍പ്പാലം നിര്‍മ്മിക്കുകയോ നിലവിലുള്ളതിന്റെ നീളം വര്‍ധിപ്പിക്കുകയോ ചെയ്യണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.
പ്രദേശം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പുനപരിശോധന നടത്താമെന്ന് ഉറപ്പ് നല്‍കി. തുര്‍ന്ന് തദ്ദേശ സ്ഥാപന അധ്യക്ഷര്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കാലവര്‍ഷക്കെടുതിയുണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്താന്നും വെള്ളക്കെട്ട് പോലുള്ള പ്രശ്നങ്ങൾ അതാത് ഘട്ടത്തിൽ തന്നെ ഇടപെട്ട് പരിഹരിക്കാനും എം എല്‍ എ നിര്‍ദ്ദേശിച്ചു. ധര്‍മ്മശാല ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, എ ഡി എം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
dharmashala over bridge