തളിപ്പറമ്പ നഗരസഭയുടെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം;

ചെറുപട്ടണങ്ങളിലെന്നപോലെ കൊച്ചിയിലെ ഇന്നത്തെ സാഹചര്യത്തിൽ നഗരത്തിനുവേണ്ടി ഒറ്റ സൊസൈറ്റിയോ പൊതുസംരംഭമോ പ്രായോഗികമാകണമെന്നില്ല. അംഗീകൃത സേവനദാതാക്കളെയും സ്വകാര്യസംരംഭകരെയും ഓരോ നഗരമേഖലയിലും ചുമതല വിഭജിച്ചു നൽകുന്ന ഒരു സമീപനമായിരിക്കും ഒരുപക്ഷേ നല്ലത്. ഇത്തരമൊരു തന്ത്രത്തിന് തളിപ്പറമ്പ് നഗരസഭയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. തളിപ്പറമ്പ് പട്ടണത്തിൽ ബിന്നുകൾ സ്ഥാപിച്ചു പൊതുജനങ്ങൾ കൊണ്ടുവന്ന ജൈവ, അജൈവ മാലിന്യങ്ങൾ ഒന്നിച്ചുശേഖരിച്ച് കരിമ്പത്തുള്ള രണ്ടേക്കർ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ കുട്ടുകയായിരുന്നു പതിവ്. അനിവാര്യമായ ജനകീയപ്രക്ഷോഭംമൂലം 2008-ൽ മാലിന്യശേഖരണം നിർത്തിവയ്ക്കേണ്ടി വന്നു. ഈയൊരു സാചര്യത്തിലാണ് ഹരിതകേരള മിഷന്റെ ഉപദേശ പ്രകാരം 2017-ൽ എന്റെ നഗരം ഹരിത നഗരം - ശുചിത്വ തളിപ്പറമ്പ് എന്ന പദ്ധതി ആരംഭിച്ചത്. 17 ലക്ഷത്തോളം രൂപ ചെലവാക്കി ലെഗസി മാലിന്യങ്ങൾ നീക്കം ചെയ്തു. തളിപ്പറമ്പിന്റെ പ്രത്യേകത ശുചിത്വ പരിപാടി നടപ്പാക്കുന്നതിന് സ്വകാര്യ സംരംഭകരെ പങ്കാളിയാക്കിയതാണ്. ഗൾഫിൽ നിന്ന് പ്രവാസം അവസാനിപ്പിച്ചു തിരിച്ചു നാട്ടിൽ എത്തിയ 3 ചെറുപ്പക്കാർ ചേർന്ന് മാലിന്യ സംസ്കരണത്തിന് രൂപം നൽകിയ നിർമ്മൽ ഭരത് ചരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഒരു ഡിപിആർ തയ്യാറാക്കി. ഹരിതകേരളമിഷന്റെ മാർഗ്ഗരേഖ പ്രകാരം നഗരസഭയും നിർമ്മൽ ഭാരത് ട്രസ്റ്റും മായി കരാർ വച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ 24 ലക്ഷം രൂപ മുടക്കി നിർമ്മിച്ച MCF, RRF എന്നിവ വാടക നിശ്ചയിച്ചു നിർമ്മൽ ഭാരത് ട്രസ്റ്റിന് കൈമാറി. തളിപ്പറമ്പിലെ ഒരു നൂതനരീതി വിവരശേഖരണത്തിന് ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയുടെ ([email protected]) നെല്ലിക്ക എന്ന മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തിയതാണ്. പിലാത്തറ സെൻറ് ജോസഫ് കോളേജ് സ്റ്റുഡൻസ്, ആശാവർക്കർമാർ തുടങ്ങിയവർ ചേർന്നു നടത്തിയ ശുചിത്വ സർവ്വേക്ക് ഈ ആപ്പാണ് ഉപയോഗിച്ചത്. സർവ്വേ ചെയ്ത വീടുകളിൽ QR കോഡും പതിച്ചു. മാലിന്യം ശേഖരിക്കാൻ ഹരിതകർമ്മസേന വീടുകളിൽ എത്തുന്ന തീയതി, എന്തൊക്കെ ഇനങ്ങളാണ് അതാത് മാസങ്ങളിൽ ശേഖരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ അറിയിക്കും. ശേഖരിക്കുന്ന മാലിന്യത്തിൻ്റെ അളവ്, യൂസർ ഫീ വിവരങ്ങൾ, സഹകരിക്കാത്ത വീടുകളുടെ വിവരങ്ങൾ, പൂട്ടികിടക്കുന്ന വീടുകളുടെ വിവരങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും തിരിച്ച് നഗരസഭയ്ക്കും ലഭ്യമാകും. കൃത്യമായ ഡാറ്റ ഓരോ വർഡ് കൗൺസിലർമാർക്കും അവരുടെ മൊബൈലിൽ ലഭിക്കാൻ തുടങ്ങിയപ്പോൾ മാലിന്യം നൽകാതയിടങ്ങളിൽ ഇടപെടാൻ വളരെയെളുപ്പം സാധിച്ചു. ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ MCF-ലേക്ക് എത്തിക്കുന്നതിന് 4വാഹനങ്ങളും ഒരു ബൈലിങ്ങ് മെഷീനും ട്രസ്റ്റ് സ്ഥാപിച്ചു. എല്ലാ മാസവും പ്ലാസ്റ്റിക് മാലിന്യങ്ങളും കലണ്ടർ പ്രകാരം ചപ്പൽ, ബാഗ്, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ, ക്ലോത്ത്, തേർമോകോൾ, ചില്ലുകുപ്പികൾ, ഇവയിൽ ഒരു ഐറ്റം ഒരുമാസം പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂടെയെന്ന നിലയിൽ ശേഖരണം തുടങ്ങി. ജനങ്ങൾക്ക് ഹരിതകർമ്മസേനയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ഹെൽപ് ലൈൻ സംവിധാനം ഒരുക്കി. മാലിന്യ സംസ്കരണത്തിന് ഏത് സഹായത്തിനും പൊതുജനങ്ങൾ ആ ഹെൽപ് ലൈൻ ഉപയോഗിക്കുന്നു. സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മാസത്തിൽ ഒരുതവണ രണ്ടുതവണ നാലുതവണ എല്ലാ ദിവസവും എന്ന രീതിയിൽ വിവിധ തരിഫിൽ അജൈവ മാലിന്യങ്ങളും ദിവസേന ജൈവമാലിന്യങ്ങളും ശേഖരിക്കുന്ന നഗരസഭാ ജീവനക്കാർ റോഡ് അടിച്ചുവാരി ലഭിക്കുന്ന മാലിന്യം തരംതിരിച്ച് പ്ലാസ്റ്റിക്, പേപ്പർ എന്നിവ ഹരിതകർമ്മസേനയ്ക്ക് കൈമാറുന്നു. 3-4 വർഷങ്ങൾകൊണ്ട് തളിപ്പറമ്പിൽ ഉണ്ടായ മാറ്റം അവിശ്വസനീയമാണ്. നഗരത്തിൽ എവിടെയും വലിച്ചെറിഞ്ഞ മാലിന്യങ്ങളും കാണാൻ ഇല്ല. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി. ശേഖരിച്ച ജൈവ മാലിന്യങ്ങൾ വളമാക്കി വിൽപ്പന നടത്തി വരുമാനം നേടി. ഹരിത കർമ്മ സേനയ്ക്ക് 15000 രൂപയെങ്കിലും മാസവരുമാനമായി ലഭിക്കന്നു. ബാങ്കിംഗ് സേവനം, ബില്ലിംഗ് സേവനങ്ങൾ, ഇനോകുലം വിൽപ്പന, ഹരിത മംഗല്യം ഇവയിലൂടെ കൂടുതൽ വരുമാനം ഹരിതകർമ്മസേന കൈവരിക്കുന്നു. യൂസർ ഫീയിൽ നിന്നും പ്ലാസ്റ്റിക് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണ് എല്ലാ ചെലവുകളും നടക്കുന്നത്. നഗരസഭ കഴിഞ്ഞ 5വർഷത്തിൽ മാലിന്യത്തിൻ്റെ സംസ്കരണത്തിന് ഒരുരൂപ പോലും ചിലവാക്കായിട്ടില്ല നീതി ആയോഗ് രാജ്യത്തെ ഉത്തമ മാലിന്യ സംസ്കരണ രീതികളിൽ ഒന്നായി ആലപ്പുഴക്കും തിരുവനന്തപുരത്തിനും ഒപ്പം 2020-ൽ തളിപ്പറമ്പിനെയും തെരഞ്ഞെടുത്തു. എന്റെ ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട ശുചിത്വ മാതൃകകളിലൊന്ന് തളിപ്പറമ്പായിരുന്നു. കൊച്ചിയിൽ ഒരു നിർമ്മൽ ഭരത് ചരിറ്റബിൾ ട്രസ്റ്റ് മതിയാകില്ല. കഴിവ് തെളിയിച്ചിട്ടുള്ള ഒട്ടെറെ പൊതുസേവന ദാതാക്കളും മാലിന്യ സംസ്കരണ സംരംഭകരും കേരളത്തിലുണ്ട്. ഒരാൾക്കും കുത്തക നൽകേണ്ടതില്ല. കൃത്യവും സുതാര്യവുമായ മാനദണ്ഡങ്ങളോടെ അവർക്ക് ഓരോരുത്തർക്കും മേഖലകൾ തിരിച്ചു ചുമതല നൽകണം. ശുചിത്വ പരിപാലനത്തിന് മത്സരബോധം നല്ലതാണ്. നഗരസഭ കർശനമായി മോണിറ്റർ ചെയ്യാനായും തയ്യാറായാൽ ഏതാനും മാസംകൊണ്ട് കൊച്ചിയെ തിരിച്ചുപിടിക്കാം.
thomas aisak