ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിന് കേരളത്തിൽ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ. കൊച്ചിക്കുപുറമേ കോഴിക്കോട്ടും കണ്ണൂരുംനിന്ന് വിമാനങ്ങൾ പുറപ്പെടുമെന്ന് പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി അറിയിച്ചു. മംഗളൂരു, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളടക്കം രാജ്യത്താകെ 25 പോയന്റുകളുണ്ടാകും. ആവശ്യമെങ്കിൽ സൗദി സർക്കാരിന്റെയും മന്ത്രാലയങ്ങളുടെയും അനുമതിയോടെ കൂടുതൽ വിമാനത്താവളങ്ങളെയും പുറപ്പെടൽ കേന്ദ്രങ്ങളാക്കുന്നത് പരിഗണനയിലുണ്ട്. തീർഥാടനത്തിനുള്ള അപേക്ഷ സൗജന്യമാക്കിയിട്ടുണ്ട്. നേരത്തേ 300 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകണമായിരുന്നു. ഇനിമുതൽ നറുക്കുവീണാൽമാത്രം ഫീസ് നൽകിയാൽമതി. തീർഥാടനത്തിനുള്ള അപേക്ഷാഫോറങ്ങൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുകളിൽ വൈകാതെ ലഭ്യമാക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭിക്കും. ഇതിന്റെ പകർപ്പുകളും ഉപയോഗിക്കാം.
hajj flight