അഹമ്മാദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി യാത്ര ചെയ്തിരുന്നതായി വിവരം.
വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂവുമടക്കം 254 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ.

ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. 625 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് പതിച്ചെന്നാണ് വിവരം.
300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Vijay Roopani