കാട്ടുപന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പ്രധാന പ്രതിയും കൂട്ടാളിയും ആണ് പിടിയിലായിരിക്കുന്നത്.

വിനീഷ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും എന്നാണ് വിവരം.
രണ്ടുപേരും സ്ഥിരം കുറ്റവാളികളെന്ന് നാട്ടുകാർ ആരോപിച്ചു. ഇരുവരും കെണിവച്ച് മൃഗങ്ങളെ പിടിച്ചതിനുശേഷം ഇറച്ചി വിൽക്കുകയാണ് പതിവ്. ഇരുവരും ലഹരിക്ക് അടിമകളാണെന്നും പരാതിപ്പെടാൻ ഭയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ മരണത്തിൽ മനഃപ്പൂർവം അല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചിരുന്നു.
മലപ്പുറം നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് ദാരുണ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു (ജിത്തു,15) ആണ് മരിച്ചത്.
ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികൾ ഫുട്‌ബോൾ കളിക്കുശേഷം മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.
Vazhikkadavu case