പരിയാരം :മാസങ്ങളുടെ ദുരിതങ്ങൾക്കൊടുവിൽ പരിയാരം ഗ്രാമ പഞ്ചായത്തിലെ പ്രധാന തീരദേശ റോഡായ കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി റോഡിന് മോചനം.പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് തളിപ്പറമ്പ് എം.എൽ.എക്കും തീരദേശ വകുപ്പിനും മാസങ്ങൾക്ക് മുൻപ് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അധികൃതരും കണ്ണടച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ റോഡിന്റെ നടുവിലെ ചാലിൽവീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരുന്നു.ദേശീയ പാതയിൽ കുപ്പം കപ്പണത്തട്ട് ഭാഗം മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ ഇതുവഴിയാണ് വഴിതിരിച്ചു വിട്ടത്. എന്നാൽ വാഹനങ്ങൾക്ക് വേഗത്തിൽ പോകാനാവാത്തതിനാൽ ഗതാഗതക്കുരുക്കുമുണ്ടായിരുന്നു.മഴ നിർത്താതെ പെയ്തതോടെ വെള്ളം കുത്തിയൊലിക്കാൻകൂടി തുടങ്ങിയതോടെ ദുരിതം ഇരട്ടിച്ചു. കാൽനടക്കാരാണ് ഏറെ പ്രയാസപ്പെട്ടത്. പ്രശ്നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെട്ട റോഡ് കടന്നു പോകുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് വാർഡുകളിലെ യു.ഡി.എഫ് മെമ്പർമാരും നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയും ദേശീയ പാത നിർമ്മാണ കരാറുകാരെ ബന്ധപ്പെട്ട് അടിയന്തര അറ്റകുറ്റപ്പണിക്ക് സഹായം തേടുകയായിരുന്നു.ഇതിനെ തുടർന്ന് ഇന്നലെ മുതൽ കരാർ കമ്പനിയായ മേഘ എഞ്ചിനീയറിങ്ങിന്റെ നേതൃത്വത്തിൽ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.യുഡിഎഫ് വാർഡ് മെമ്പർമാരുടെ ഇടപെടലിൽ പ്രശ്ന പരിഹാരത്തിന് വഴി തുറന്നെങ്കിലും വിദ്യാർത്ഥികളും ഉപജീവനമാർഗം തേടുന്നവരും അടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന തീരദേശ റോഡായിട്ട് പോലും ഈ റോഡിനോട് എംഎൽഎയും ബ്ലോക്ക് ഗ്രാമം പഞ്ചായത്ത് അധികാരികളും കാണിച്ച അവഗണനയിൽ കടുത്ത രോഷത്തിലാണ് പ്രദേശവാസികൾ.
Mukkunn Road