കണ്ണൂർ : പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ക്യാമറ റെഡിയായിക്കഴിഞ്ഞു. ശ്രീകണ്ഡാപുരം നഗരസഭയുടെ വഴിയരികിൽ പുതുതായി സ്ഥാപിച്ച ഒൻപത് ക്യാമറകളാണ് നിരീക്ഷണത്തിനായി സജ്ജമായിരിക്കുന്നത്. നഗരസഭ പരിധിയിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഇടാകുന്നതിനാണ് ഒൻപത് ക്യാമറകൾ നഗരസഭയുടെ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.
നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയോളം ചിലവഴിച്ചാണ് 9 ക്യാമറകൾ സ്ഥാപിച്ചത്.ഇതിനു മുൻപേ 16 ക്യാമറകൾ നഗരസഭ സ്ഥാപിച്ചിരുന്നു. മാലിന്യം കുന്നു കൂടി ദുർഗന്ധം ഉണ്ടായതിനെതുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതിനാലാണ് നഗര സഭ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമെറയിലെ ദൃശ്യങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം നേരിട്ട് പരിശോധിക്കുകയും മാലിന്യം തള്ളിയവരിൽ നിന്ന് 50000 രൂപ വരെ പിഴയും കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. ശ്രീകണ്ഡാപുരം നഗര സഭയുടെ സംയുക്തമായ ഇടപെടലിലൂടെ ഇനി ആളുകൾ വഴിയരികിൽ മാലിന്യം തള്ളാൻ ഒന്ന് ഭയക്കുമെന്നുള്ളത് ഉറപ്പാണ്.
Now camera to find those who throw garbage in public places