പിലാത്തറ : ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം പഞ്ചായത്ത് പ്രദേശങ്ങളിൽ തുടർച്ചയായി കവർച്ചകൾ ഉണ്ടായ സാഹചര്യത്തിൽ ജാഗ്രതാനിർദേശവുമായി പരിയാരം പോലീസ്. അഞ്ച് കവർച്ചകളും നിരവധി മോഷണശ്രമങ്ങളും ഈ പ്രദേശങ്ങളിൽ അടുത്തിടെ നടന്നിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയും ജാഗ്രതയും കവർച്ച തടയാൻ ആവശ്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ദൂരെ യാത്രപോകുന്നവർ അയൽക്കാരെ അറിയിക്കണം വീട്ടിൽനിന്ന് മാറിത്താമസിക്കേണ്ടിവരുന്ന സാഹചര്യത്തിൽ യാത്രപോകുന്ന വിവരം അയൽക്കാരെ അറിയിക്കണം. വീട്ടിൽ രണ്ട് ദിവസത്തിലധികം ലൈറ്റുകൾ അണഞ്ഞ് കിടക്കുന്നത് ആളില്ലാത്ത വീടായി മോഷ്ടാക്കൾ തിരിച്ചറിയുന്നു. രാത്രിയും പകലും കവർച്ച നടത്താൻ പറ്റിയ വീട് തിരഞ്ഞെടുക്കുകയാണിവർ. വീട്ടിൽ ഒച്ചകേട്ടാൽ പോലും ആളുണ്ടെന്ന് കരുതി അയൽക്കാർ ശ്രദ്ധിക്കാത്ത അവസ്ഥയ്ക്ക് വിവരം പറഞ്ഞ് പോയാൽ ശ്രദ്ധയുണ്ടാകും. സി.സി.ടി.വി.കൾ കാര്യക്ഷമമാക്കണം പല സ്ഥലങ്ങളിലും സി.സി.ടി.വി. ഉണ്ടെങ്കിലും പ്രവൃത്തിക്കാത്ത അവസ്ഥയാണ്. മോഷണം നടന്ന വീടുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുള്ള സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യങ്ങൾ അവ്യക്തമാണ്. ക്യാമറകൾ സ്വന്തം വീടിനൊപ്പം സമീപസ്ഥലംകൂടി കവർചെയ്യുന്ന രീതിയിൽ സ്ഥാപിക്കണം. പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കരുത് വീട് വിട്ട് പോകുമ്പോൾ പണവും സ്വർണവും വീട്ടിൽവെച്ച് പോകുന്ന പ്രവണത ഒഴിവാക്കണം. മോഷണം നടന്ന വീടുകളിലെല്ലാം നിരവധി സ്വർണവും പണവും സൂക്ഷിച്ചത് മോഷ്ടാക്കൾക്ക് പ്രേരണയാകുന്നു. കള്ളനെ പിടികിട്ടിയാലും നഷ്ടപ്പെട്ട മുതലുകൾ തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. മോഷ്ടാക്കൾ വിദഗ്ധർ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം കൃത്യമായി ആസൂത്രണംചെയ്താണ് മോഷണം. മോബൈൽ ഫോൺ ലൊക്കേഷൻ പോലും ലഭിക്കാത്തനിലയിലാണ് കവർച്ച. സി.സി.ടി.വി.യിൽ മനസ്സിലാകാതിരിക്കാൻ ശരീരം മൂടിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. പോലീസ് അന്വേഷണത്തെ മറികടക്കാൻ അഡ്വാൻസ്ഡ് രീതികളാണ് മോഷ്ടാക്കൾ കൈക്കൊള്ളുന്നത്. ലൈറ്റുകൾ തെളിക്കണം തെരുവുവിളക്കുകളും റോഡുകളിലേക്കുള്ള വീടുകളിലെ ലൈറ്റുകളും തെളിക്കാൻ ശ്രദ്ധവേണം. പിടികിട്ടാതെ മോഷ്ടാക്കൾ സാങ്കേതിക വിദ്യയുടെ സഹായത്താൽ പോലും മോഷ്ടാക്കളെ പിടികൂടാൻ പറ്റാത്ത നിലയിലേക്ക് മോഷ്ടാക്കൾ അതീവ ശ്രദ്ധയോടെയാണ് കൃത്യം നിർവഹിക്കുന്നത്. വിരലടയാളംപോലും പതിയുന്നില്ല. വണ്ടി ദൂരെ വെച്ച് മോഷ്ടാക്കൾ കിലോമീറ്ററുകളോളം നടന്നുചെന്നാണ് കവർച്ച നടത്തുന്നത്. പോലീസ് നായയുടെ സഹായം പോലും വിഫലമായ സ്ഥിതിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയുകയും ശ്രദ്ധിക്കുകയും വേണമെന്ന് പോലീസ് അറിയിച്ചു.
pariyaram police