ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഇരിക്കുറിലെ നിലാമുറ്റം, വളവുപാലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന എ. എഫ് സി കൾക്ക് പിഴ ചുമത്തി.സ്‌ക്വാഡ് നിലാമുറ്റത്തു പ്രവർത്തിച്ചുവരുന്ന എ. എഫ് സി യിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ അടുക്കളയിലെ വാഷ് ബേസിനിൽ നിന്നുള്ള മലിനജലം ഗ്രൗണ്ട് ഫ്ലോറിൽ തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി.ഉപയോഗിക്കാതെ കിടക്കുന്ന ഗ്രൗണ്ട് ഫ്ലോറിൽ മലിനജലവും മറ്റു മാലിന്യങ്ങളും കെട്ടി കിടക്കുന്നതായി കാണപ്പെട്ടു. ഈ ഫ്ലോറിൽ തന്നെ 25 ഓളം ഗാർബജ് ബാഗുകളിലായി ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ അഴുകിയ നിലയിൽ കൂട്ടിയിട്ടിരിക്കുന്നതായും പഴകിയ മസാലകൾ സംഭരിച്ചു വച്ചിരിക്കുന്നതായും കൂടാതെ പാചകത്തിനുള്ള ചിക്കൻ ഉൾപ്പെടെ വൃത്തിഹീനമായ സാഹചര്യത്തിൽ സംഭരിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന്റെ അടുക്കളയിലും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ബിന്നുകളിൽ നിക്ഷേപിച്ചിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 15000 രൂപ സ്‌ക്വാഡ് പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും നൽകി. വളവുപ്പാലത്തെ എൽ - എ. എഫ്. സി യിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതായും സ്‌ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അനുമോൾ വി, പ്രേരക് പുഷ്പലത പി തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal