നിലമ്പൂർ: അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു.അടിയന്തരാവസ്ഥ അർദ്ധഫാസിസത്തിൻ്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു' ഗോവിന്ദൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എൽഡിഎഫിന് പിന്തുണച്ചത് ഓർമിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. താൻ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാൽ വിവാദമാകില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചത്. അതിൽ തങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.


ജമാഅത്തെ ഇസ്‌ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നത്. അത് ഇവിടെയാണ്. ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി സതീശൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരിക്കൽപോലും ഒരു വർഗീയ പ്രസ്ഥാനവുമായിട്ടും രാഷ്ട്രീയ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇനിയും നിൽക്കില്ല. പക്ഷേ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി പൂർണമായും രാഷ്ട്രീയ ഐക്യമുന്നണിയാണ്. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്ന സ്ഥിതി അടുത്ത ഘട്ടത്തിലുണ്ടാകും.
നിലമ്പൂരിൽ എളുപ്പവുമല്ല, ടൈറ്റുമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന് ആദ്യംമുതലേ ഒരു രാഷ്ട്രീയവും പറയാനുണ്ടായിരുന്നില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ജനഹിത പരിശോധനയായി ഇതിനെ പരിഗണിച്ചാലും പ്രശ്നമില്ല. പാസാകും. ഇടത് ഇടതുമുന്നണി രാഷ്ട്രീയ മുദ്രാവാക്യമുയർത്തി നേരിടുന്ന തെരഞ്ഞെടുപ്പാണിതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി യുഡിഎഫും ഭൂരിപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി ബിജെപിയും നിൽക്കുകയാണ്. ഈ രണ്ട് വർഗീയശക്തികൾക്കെതിരായിട്ടുള്ള ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷ ഉള്ളടക്കമാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഗോവിന്ദൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Mv Govindan