കൊച്ചി: എംഎസ്‌സി എൽസ 3 എന്ന ചരക്ക് കപ്പല്‍ കേരളതീരത്തെ പുറംകടലിൽ മുങ്ങിയതിനെ തുടര്‍ന്ന് കേസെടുത്ത സംഭവത്തില്‍ കപ്പൽ ജീവനക്കാർ രാജ്യം വിട്ടിട്ടില്ല എന്ന് വിവരം. കപ്പലിന്‍റെ ക്യാപ്റ്റൻ അടക്കം ഡി ജി ഷിപ്പിങ്ങിന്‍റെ നിരീക്ഷണത്തിലാണ്. മാത്രമല്ല കപ്പൽ ജീവനക്കാരെ കോസ്റ്റൽ പൊലീസ് ചോദ്യം ചെയ്യും. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട നേവി, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ എടുത്തിരിക്കുന്നത്. ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്.

കപ്പലില്‍ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതിൽ 12 എണ്ണം കാൽസ്യം കാർബേഡാണ്. ഇതില്‍ അഞ്ചെണ്ണം വെള്ളത്തിൽ വീണെങ്കിലും ഇതുവരെ തീരത്ത് അടുത്തിട്ടില്ല. കപ്പൽ മുങ്ങിയതിന് കാരണം സാങ്കേതിക തകരാർ എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
Ship Blast