പരിയാരം: ചാച്ചാജി വാർഡ് സി.പി.എം സഹകരണ സൊസൈറ്റിക്ക് കൈമാറാൻ വീണ്ടും ആസൂത്രിത നീക്കം നടക്കുന്നതായി അഡ്വ.രാജീവൻ കപ്പച്ചേരി പരിയാരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ജൂൺ-5 ന് ചേർന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ ആശുപത്രി മാനേജിംഗ് കമ്മറ്റി വാർഷിക ജനറൽബോഡി യോഗത്തിലാണ് ഇതിനായി നീക്കം നടത്തിയത്. കേരളഗാന്ധി കെ.കേളപ്പൻ ജൻമനാട്ടിലെ സ്വത്ത് വകകൾ വിൽപ്പന നടത്തിയും ഉദാരമതികളിൽ നിന്ന് സംഭാവന പിരിച്ചും പരിയാരം ടി.ബി.സാനിറ്റോറിയത്തിന് നിർമ്മിച്ചുനൽകിയ കുട്ടികളുടെ വാർഡാണ് ചാച്ചാജി വാർഡ്. ഇതിന് സമീപം കുട്ടികളെ പരിചരിക്കാൻ നിൽക്കുന്ന അമ്മമാർക്ക് വിശ്രമിക്കാനായി മറ്റൊരു വാർഡും നിർമ്മിച്ചിരുന്നു എന്നാൽ ഇപ്പോൾ അമ്മമാർക്കുള്ള ചെറിയ കെട്ടിടമാണ് ചാച്ചാജി വാർഡായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംരക്ഷിച്ച് ചരിത്രസ്മാരകമായി മാറ്റാനുള്ള അനുമതിയാണ് വാർഷിക ജനറൽബോഡി യോഗം അംഗീകരിച്ചത്. ഇതിനായുള്ള ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി നൽകുവാൻ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെടുവാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ചാച്ചാജി വാർഡ് സംരക്ഷിക്കുക എന്നതിന്റെ മറവിൽ വ്യാജവാർഡ് സൃഷ്ടിക്കാൻ വികസനസമിതിയെ മുൻനിർത്തി സി.പി.എം സഹകരണസംഘം ശ്രമിക്കുന്നതായാണ് ആരോപണം. മെഡിക്കൽ കോളേജ് കാമ്പസിനകത്തെ പഴയ ടി.ബി.സാനിട്ടോറിയം കെട്ടിടങ്ങളിൽ മിക്കതും പാംകോസ് എന്ന സി.പി.എം സൊസൈറ്റി കയ്യടക്കിക്കഴിഞ്ഞതായി ചാച്ചാജി വാർഡ് സംരക്ഷണത്തിനായി രംഗത്തുള്ള അഡ്വ.രാജീവൻ കപ്പച്ചേരി പരിയാരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കെട്ടിടം തട്ടിയെടുക്കാനുള്ള സി.പി.എമ്മിന്റെ പുതിയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് രാജീവൻ കപ്പച്ചേരി അറിയിച്ചു. സർക്കാർ കെട്ടിടം കൈമാറാൻ സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ പോലും സ്വീകരിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകാത്തത് വലിയ വിവാദത്തിന് കാരണമായിരുന്നു.ജില്ലാ കളക്ടറും ആശുപത്രി സൂപ്രണ്ടും സി.പി.എം സൊസൈറ്റിക്ക് കെട്ടിടം നല്‍കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും അഡ്വക്കേറ്റ് രാജീവൻ കുപ്പച്ചേരി വ്യക്തമാക്കി
Pariyaram hospital