കോവിഡ് രോഗികളും മറ്റ് രോഗികളും ഒരേ വാർഡിൽ- പരിചരിക്കുന്നത് ഒരേ ജീവനക്കാർ. ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 3 കോവിഡ് രോഗികളെയാണ് മെഡിക്കൽ കോളേജിലെ 503-ാം വാർഡിൽ അഡ്മിറ്റ് ചെയ്തത്. ഇവരെ പരിചരിക്കുന്ന നേഴ്‌മാർ ഉൾപ്പെടെയുള്ളവർ അതേ വാർഡിൽ അഡ്‌മിറ്റ് ചെയ്തിരിക്കുന്ന മറ്റ് രോഗികളെയും പരിചരിക്കേണ്ടി വരുന്നതെന്ന് ജീവനക്കാർ പറയുന്നു.
മാർച്ച് 31 ന് മുമ്പായി മെഡിക്കൽ കോളേജിൽ നടന്നുവരുന്ന നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതിനാൽ പല വാർഡുകളും അടച്ചിട്ട നിലയിലാണ്. നേരത്തെ കോവിഡ് കാലത്ത് ഏർപ്പെടുത്തിയതുപോലെ പ്രത്യേക ഐസോലേഷൻ വാർഡുകൾ ഇപ്പോൾ ഏർപ്പെടുത്തിയിട്ടില്ല. അതിന് നിർദ്ദേശവും ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.
വെന്റിലേറ്റർ സൗകര്യം ആവശ്യമുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളേജിലേക്ക് അയക്കേണ്ടതുള്ളൂ എന്ന് നിർദ്ദേശമുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിൽ നിന്ന് പനി പരിശോധനയിൽ കോവിഡ് ആണെന്നു കണ്ടാൽ ഉടനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണെന്നും, ഇവിടെ പ്രത്യേക സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിലുള്ള സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി പ്രത്യേക വാർഡ് ഏർപ്പെടുത്താൻ സൗകര്യക്കുറവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
covid patients and other patients are in the same ward