നിലമ്പുർ :നിലമ്പുർ ഉപതിരഞ്ഞെടുപ്പിൽ ആവേശത്തോടെ വോട്ടു രേഖപ്പെടുത്താനെത്തി വോട്ടർമാർ. ഉച്ചയ്ക്ക് ഒരുമണി വരെ 46.73% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ പെയ്‌ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നു. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. മഴ ഇടയ്ക്ക് കനത്തെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
എൽഡിഎഫ് സ്‌ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെന്റ് എൽപി സ്കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം.സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം.സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫും എൽഡിഎഫും തമ്മിലുളള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.


എൻഡിഎ സ്ഥഥാനാർഥി മോഹൻ ജോർജ്, ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിൽ ബൂത്ത് നമ്പർ 148ൽ എത്തി, കുടുംബസമേതം വോട്ട് രേഖപ്പെടുത്തി. നിലമ്പൂർ ആയിഷ മുക്കട്ട ജിഎൽപിഎസിലും മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി.അബ്‌ദുൽ വഹാബ് നിലമ്പൂർ ടൗൺ മോഡൽ സ്കൂളിലും വോട്ടു രേഖപ്പെടുത്തി.
Nilambur election