മയ്യിൽ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മയ്യിൽ പ്രവർത്തിച്ചു വരുന്ന മന്ത്ര ടി വി എസ് എന്ന സ്ഥാപനത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിന് അലി ഫുട്ട് വെയർ എന്ന സ്ഥാപനത്തിനും വേളം വായനശാലയ്ക്ക് എതിർവശമുള്ള ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് സ്ഥലമുടമയ്ക്കും സ്‌ക്വാഡ് പിഴയിട്ടു. മന്ത്ര ടി വി എസ് എന്ന സ്ഥാപനത്തിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ സ്റ്റോർ റൂമിന്റെ പരിസരത്ത് ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി. കൂടാതെ പ്രദേശത്ത് നിരവധി പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു.സ്‌ക്വാഡ് അലി കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന അലി ഫൂട്ട് വെയർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഗാർബജ് ബാഗുകൾ പ്ലാസ്റ്റിക് സ്പൂൺ തുടങ്ങിയ വസ്തുക്കൾ പിടികൂടി.25 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.വേളം വായനശാലയ്ക്ക് എതിർവശമുള്ള സ്ഥലത്തെ ചെങ്കൽ പണയിൽ വീട് നിർമ്മാണത്തിന് ശേഷമുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയതിന് സ്ഥലമുടമയും മാലിന്യങ്ങൾ തള്ളിയ വ്യക്തിയുമായ കുഞ്ഞിരാമൻ എന്നവർക്കും 5000 രൂപ പിഴ ചുമത്തി.മാലിന്യങ്ങൾ എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് നാസിൽ എൽ ഒ. എ നിജിൽ കെ തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal