തളിപ്പറമ്പ് : കുട്ടികളുടെ സംരക്ഷണത്തി നായി ചൈൽഡ്‌ലൈൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രമേയമാക്കി തളിപ്പറമ്പുകാർ അണിയിച്ചൊരുക്കിയ സിനിമ തിയേറ്ററുകളിൽ എത്തി. സംസ്ഥാനത്ത് ചൈൽഡ് ലൈനിന്റെ ഹെൽപ്പ്‍ലൈൻ നമ്പറായ 1098 എന്ന പേരിൽ തന്നെയാണ് സിനിമ പുറത്തിറക്കിയത്. സിനിമയുടെ റിലീസ് ഇന്നലെയാണ് നടന്നതെങ്കിലും വിവിധ ചലച്ചിത്ര മേളകളിൽ ‘1098’ പുരസ്കാരങ്ങൾ നേടിയിരുന്നു. ബാങ്കോക്ക് മൂവി അവാർഡ്, റോഹിപ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം, മകിഴ്മതി രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹകൻ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളാണ് 1098 നേടിയത്.
കണ്ണൂർ ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് തളിപ്പറമ്പ് സ്വദേശിയായ ഗുരു ഗോവിന്ദ് സംവിധാനവും രചനയും നിർവഹിച്ച സിനിമ തയാറാക്കിയത്. ഈ സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തുന്ന അന്വേഷണമാണ് സിനിമയുടെ കഥ. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ചൈൽഡ് ലൈൻ നടത്തുന്ന മികച്ച ഇടപെടലുകളും ഇത് സമൂഹത്തിന് നൽകുന്ന സന്ദേശവുമാണ് സിനിമയിലൂടെ പൊതുസമൂഹത്തിനു മുൻപിൽ എത്തിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.


കണ്ണൂർ, തളിപ്പറമ്പ്, വായാട്ടുപറമ്പ്, മാടായി തുടങ്ങിയ പ്രദേശങ്ങളിലായാണ് 1098 ന്റെ ചിത്രീകരണം നടത്തിയത്. സന്തോഷ് കീഴാറ്റൂർ, സി.ഷുക്കൂർ, മോനിഷ മോഹൻ, കെ.എം.ആർ.റിയാസ്, അനുറാം, എം.ആർ.മണിബാബു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. കണ്ണൂരിലും തളിപ്പറമ്പിലും ഉള്ള നിരവധി പേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കാന്തൻ ഉൾപ്പെടെയുള്ള ഒട്ടേറെ സിനിമകളുടെ കാമറാമാൻ ആയ പ്രിയൻ ആണ് ഛായാഗ്രഹണം. സിനിമയിലെ അഭിനേതാക്കളും സംവിധായകനും അണിയറ പ്രവർത്തകരും തളിപ്പറമ്പിൽ ഒത്ത് ചേർന്നാണ് പ്രദർശനത്തിന് തുടക്കം കുറിച്ചത്.
The movie '1098' has arrived