പഴയങ്ങാടി : താവം റയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു. അറ്റകുറ്റ പ്രവൃത്തി നടക്കുന്ന സ്ഥലം എം വിജിൻ എം എൽ എ സന്ദർശിച്ചു . കനത്ത മഴ ആരംഭിച്ചതോടെ മേൽപാലത്തിൽ കുഴി രൂപപ്പെടുകയായിരുന്നു. ജനങ്ങൾക്ക് ഭീഷണിയാകുന്ന കുഴി അടിയന്തിരമായി അടക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് എം എൽ എ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലയോടെ കുഴി അടച്ചത്.
പപ്പിനിശ്ശേരി- പഴയങ്ങാടി – പിലാത്തറ കെ എസ് ടി പി റോഡിൽ അറ്റകുറ്റ പ്രവൃത്തി നേരത്തെ ചെയ്തിരുന്നെങ്കിലും, മഴ രൂക്ഷമായതോടെ പുതിയ കുഴികൾ രൂപപ്പെടുകയാണ് ഉണ്ടായത് കല്യാശ്ശേരി – അഴീക്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്. പ്രസ്തുത റോഡിൻ്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിനാൽ നേരത്തെ അറ്റകുറ്റ പ്രവൃത്തികൾ ചെയ്ത് കുഴികൾ അടച്ചെങ്കിലും, സമീപത്തായി പുതിയ കുഴികൾ രൂപപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പടെയുള്ളവർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
ഇതിൽ ജനങ്ങൾ ആശങ്കയിലായിരുന്നു. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ റോഡിൻ്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്നതിന് 15.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആയതിൻ്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു. 21കി.മി റോഡ് നവീകരിക്കുന്നതോടൊപ്പം 7 വർഷത്തെ റോഡ് പരിപാലനം ഉൾപ്പടെ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകും. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തികരിച്ച് കാലവർഷത്തിനു ശേഷം ടാറിംഗ് ആരംഭിക്കാൻ സാധിക്കുമെന്നും എം വിജിൻ എം എൽ എ അറിയിച്ചു.
The pothole formed in the Thavam railway flyover