കണ്ണൂര്‍: ലഹരി മാഫിയയുടെ ആക്രമത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വെളിപ്പെടുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ ദുരന്തഫലമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഒരുഭാഗത്ത് ലഹരി മാഫിയാ ക്വട്ടേഷന്‍ സംഘങ്ങളെ പാലൂട്ടിവളര്‍ത്തുകയും മറുഭാഗത്ത് ലഹരി വിരുദ്ധ ഗോളടിക്കുകയും ചെയ്യുന്ന സിപിഎം ഇക്കാര്യത്തില്‍ കാപട്യപരമായ നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിമാഫിയക്കെതിരേ ജനകീയ പോരാട്ടം നടത്തുന്നതിനു പകരം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ലഹരി മാഫിയയെയും അതിനെ എതിര്‍ക്കുന്നവരെയും ഒരുപോലെ സ്വീകരിക്കുകയാണ് പലയിടത്തും ചെയ്യുന്നത്. തലശ്ശേരി ഇല്ലിക്കുന്നില്‍ സി.പി.എം പ്രവര്‍ത്തകനായ ഖാലിദിനെയും സഹോരീ ഭര്‍ത്താവ് ഷമീറിനെയും കൊലപ്പെടുത്തിയവരും സി.പി.എം. പ്രവര്‍ത്തകരാണെന്ന് പ്രദേശവാസികള്‍ക്കെല്ലാം അറിയാം. ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ തന്നെ ചിലരുടെ ഒത്താശയുണ്ടെന്ന ആരോപണത്തെ കുറിച്ച് സി.പി.എം. കൃത്യമായ മറുപടി പറയണം. പട്ടാപ്പകലില്‍ നടന്ന അരുംകൊല ഞെട്ടിപ്പിക്കുന്നതാണ്. കൊല്ലപ്പെട്ടവരും അക്രമികളുമെല്ലാം ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലത്തിന്റെ മറവില്‍ ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സാമൂഹിക തിന്‍മകള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറാവണം. രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ മാഫിയാസംഘങ്ങള്‍ക്ക് പോലിസില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതായുള്ള ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കണം. ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ എത്രയും പെട്ടെന്ന് നിമയത്തിനു മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
sdpi