സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി പത്രസമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ പച്ചക്കള്ളമാണെന്ന് സ്കൂൾ മാനേജർ പി.കെ. സുബൈർ പറഞ്ഞു.
തങ്ങൾ ഒരു കൊല്ലമായി പറഞ്ഞു നടക്കുന്ന കള്ളക്കഥകൾ സി.പി.എം. ഭരിക്കുന്ന വകുപ്പ് ഏർപ്പാടാക്കിയ ഓഡിറ്ററുടെ റിപ്പോർട്ടിൽ പോലും വരാത്തതിന്റെ ജാള്യത മറക്കാനാണ് റിപ്പോർട്ടിൽ ഉണ്ടെന്ന് വരുത്തിത്തീർത്ത് അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്.
മാനേജരുടെ ഏതു സന്തതസഹചാരിയുടെ പേരിലാണ് സ്കൂളിൽനിന്ന് പണം പിൻവലിച്ചതെന്ന് വ്യക്തമാക്കുവാൻ വെല്ലുവിളിക്കുകയാണ്.അങ്ങനെയൊന്ന് തെളിയിച്ചാൽ സമിതി പറയുന്ന പണി എടുക്കുമെന്നും സുബൈർ പറഞ്ഞു.
കേരളത്തിലെ അറിയപ്പെടുന്ന വ്യാപര സ്ഥാപനത്തിന്റെ പേരിൽ 1 43 66 530 അനധികൃത ഇടപാട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിന്റെ ഏഴാം പേജിൽ എവിടെയാണുള്ളതെന്ന് കാണിക്കാൻ മാന്യത ലവലേശമുണ്ടെങ്കിൽ തയ്യാറാകണം. ഈ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച ഏതെങ്കിലും ഒരു കെട്ടിടം സ്കൂൾ കമ്മിറ്റിയുടെ തീരുമാനമില്ലാതെയാണ് എടുത്തതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ എവിടെയെങ്കിലും കാണിക്കുവാൻ സാധിക്കുമോ. സ്കൂൾ നേരത്തെ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ച 40 ലക്ഷം രൂപ ആരും പിൻവലിച്ചിട്ടു പോലുമില്ല; മറിച്ച് സ്കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. (Bank Statement ഹാജരാക്കുന്നു.)
പിൻവലിച്ചുവെന്ന് തെളിയിക്കണം. മാനേജർ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ എവിടെയെങ്കിലും കാണിക്കുവാൻ സംവാദത്തിന് തയാറുണ്ടെങ്കിൽ നാളും സമയവും സ്ഥലവും കുറിച്ച് വിളിച്ചോളൂ. അസത്യം പ്രചരിപ്പിച്ച് എന്നെ പൂട്ടാമെന്ന് സിപിഎം കരുതേണ്ട. ആളറിഞ്ഞ് പെരുമാറണം.
മടിയിൽ കനമുള്ളവരെ പേടിപ്പിച്ചാൽ മതി. ഇത് കൊണ്ടൊന്നും സി.പി. എമ്മിനോട് മൃദുസമീപനം കാട്ടുമെന്ന് പ്രതീക്ഷിക്കേണ്ട . ജീവൻ ഉള്ളിടത്തോളം നിങ്ങളുടെ മത വിരുദ്ധ അപരിഷ്കൃത ചെയ്തികളെ എതിർക്കുക തന്നെ ചെയ്യും. പത്രസമ്മേളനത്തിൽ പങ്കെടുത്ത നാലിൽ മൂന്ന് പേരും വഖഫ് ഭൂമി കൈവശം വെയ്ക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ട് നിന്നവരാണ്.
ഒരാൾ ഇരിക്കൂർ പഞ്ചായത്തിലെ പദ്ധതി അഴിമതിയിൽ പ്രതിയായിരുന്നു. മറ്റൊരാൾ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ സ്വത്ത് അന്യായമായി തട്ടിയെടുത്തതിന്റെ പേരിൽ ട്രസ്റ്റ് കമ്മിറ്റി കേസ് നടത്തുന്ന വസ്തുവിന്റെ അവകാശിയാണ്. മാന്യമായി ജീവിക്കുന്ന ഒരു പാവം യുവതിയെ കുറിച്ച് പൊതു സ്ഥലങ്ങളിൽ അപവാദം എഴുതിവെച്ച് മാനസികമായി പീഡിപ്പിച്ച സ്വന്തം മകനെ കേസിൽ നിന്ന് രക്ഷപ്പെടുത്തുവാൻ ശ്രമിച്ച പിതാവാണ് മറ്റൊരാൾ.
അത്തരം വെറുക്കപ്പെട്ട വ്യക്തികൾ മാന്യമായി ജീവിക്കുന്നവരെ കുറിച്ച് ഇത്തരം അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും സുബൈർ കൂട്ടിച്ചേർത്തു. വഖഫ് സംരക്ഷണ പ്രവർത്തനം ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മിന്റെ തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റൽ മാനേജ്മെൻറ് തങ്ങളുടെ ഭൂമി ജുമാഅത്ത് കമ്മിറ്റിക്ക് കൈമാറി ആത്മാർത്ഥത തെളിയിക്കണമെന്നും സുബൈർ പറഞ്ഞു.
p k subair