ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര - ദ്രവ മാലിന്യ സംസ്കരണത്തിന് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപുരയ്ക്ക് 55000 രൂപ പിഴ ചുമത്തി.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിച്ചതിനും മലിന ജലം തുറസ്സായി ഒഴുക്കി വിട്ടതിനും ആണ് മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പിഴ ചുമത്തിയത്.ഊട്ടുപുരയിൽ നിന്നുള്ള മലിനജലം പുഴയ്ക്ക് സമീപത്തേയ്ക്ക് ഒഴുക്കി വിടുന്നതായി സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി.കൂടാതെ പുരുഷന്മാരുടെ ശുചിമുറിയിലെ മലിന ജല ടാങ്ക് ലീക്ക് ചെയ്തു സമീപ പ്രദേശങ്ങളിൽ മലിന ജലം കെട്ടി കിടക്കുന്നതായും സമീപ പ്രദേശങ്ങളിൽ ദുർഗന്ധം പരത്തുന്നതായും കണ്ടെത്തി.


സെപ്റ്റിക് ടാങ്കിന്റെ ഓവർ ഫ്ലോ പൈപ്പ് പുഴയ്ക്ക് സമീപത്തായി തുറന്നു വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി.പൊതുജനങ്ങളുടെ ശുചി മുറിക്ക് സമീപം പുഴയോട് ചേർന്നു ചെങ്കൽ കൊണ്ട് നിർമ്മിച്ച പ്രദേശത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിച്ചു വരുന്നതായും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് കൂട്ടി ഇട്ടിരിക്കുന്നതും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി.
മലിന ജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനു വേണ്ട നടപടികൾ കൈകൊള്ളാൻ സ്‌ക്വാഡ് മടപുര ട്രസ്റ്റീകൾക്ക് നിർദേശം നൽകി.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, ആന്തൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ അജിത് ടി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുശ്രീ ബി തുടങ്ങിയവർ പങ്കെടുത്തു.
unscientific solid-liquid waste management