പരിയാരം: പരിയാരത്തെ മോഷണപരമ്പര തുടരുന്നു. ഇന്ന് ചിതപ്പിലെപൊയിലിൽ വയോധികയെ കെട്ടിയിട്ട് കവർന്നത് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ.കെ.എ.ഷക്കീര്‍ അലിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഷക്കീർ അലിയും ഭാര്യ പരിയാരം ആയുര്‍വേദ കോളേജിലെ അസി.പ്രഫസര്‍ ഡോ.കെ.ഫര്‍സീനയും ഇന്നലെ രാത്രി എറണാകുളത്തേക്ക് പോയിരുന്നു.

വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 65 കാരി കെ.ആയിഷയെ കെട്ടിയിട്ടാണ് ഇവരുടെ ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വീടിന്റെ എല്ലാ മുറികളും അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാക്കള്‍ ഒന്നരമണിക്കൂറോളം സമയം കവര്‍ച്ച നടന്ന വീട്ടില്‍ ഉണ്ടായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം.
ഹിന്ദിയും മലയാളവും സംസാരിച്ച നാല് മോഷ്ടാക്കളും മുഖംമൂടി ധരിച്ചിരുന്നതായി ആയിഷ പോലീസിനോട് പറഞ്ഞു. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലക്കാട് സ്വദേശിയായ ഡോ.ഷക്കീര്‍ അലി കാസര്‍ഗോഡ് ഗവ.യൂനാനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ്. മാഹി സ്വദേശിനിയാണ് ഡോ.ഫര്‍സീന. ഫര്‍സീനയുടെ ഉമ്മയുടെ സഹോദരിയാണ് അയിഷ. ഡോ.ഷക്കീറിന്റെ രണ്ട് മക്കളും മുകള്‍നിലയില്‍ ഉണ്ടായിരുന്നു. ഇവര്‍ രാവിലെ എഴുന്നേറ്റു വന്നപ്പോഴാണ് ആയിഷയെ കെട്ടിയിട്ടത് കണ്ടത്.
ഡോക്ടര്‍ തിരിച്ചെത്തിയാല്‍ മാത്രമേ കൂടുതല്‍ സാധനങ്ങല്‍ മോഷണം പോയിട്ടുണ്ടോ എന്നത് വ്യക്തമാവുകയുള്ളൂ. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇതിനിടയിൽ പരിയാരം പോലീസിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. പരിയാരം പ്രദേശത്തെ തുടർച്ചയായ മോഷണം ജനങ്ങളിൽ വൻ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രതികളെക്കുറിച്ച് ഒരു തുമ്പും പോലീസിന് ലഭിക്കുന്നില്ല എന്നതും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. അന്വേഷണത്തിനായി സ്ഥലത്തെത്തിയ പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രനെതിരെ ജനങ്ങൾ പ്രതിഷേധമുയർത്തി.
പരിയാരം പോലീസ് ആകെ നടത്തുന്ന പണി വാഹനപരിശോധനയും കഞ്ചാവ് ബീഡിവലിക്കുന്നവരെ പിടികൂടുകയാണെന്നും, ജനങ്ങള്‍ മോഷ്ടാക്കളെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു.പരിയാരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ളവരുടെ പിടിപ്പുകേടാണ് 24 മോഷണക്കേസുകളിലെ അന്വേഷണം മരവിക്കാന്‍ കാരണമെന്നാണ് ജനങ്ങളുടെ പരാതി. ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്.
Pariyaram theft series