തിരുവനന്തപുരം: കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ സംഭവത്തിലായിരുന്നു പ്രതിഷേധം. പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
protest