തളിപ്പറമ്പ്: കണ്ണൂര്‍ അര്‍ബന്‍നിധി ലിമിറ്റഡിനെതിരെ തളിപ്പറമ്പില്‍ ഒരു കേസ് കൂടി. ബക്കളത്തെ കുറിയാടന്‍ വീട്ടില്‍ കെ.രവിയാണ്(62) തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്ന് 2021 ഡിസംബര്‍ 18 മുതല്‍ 2022 ജൂലായ് 22 വരെയുള്ള കാലയളവില്‍ പല തവണകളിലായി 9,20,000 രൂപയും മകനില്‍ നിന്ന് 1,40,000 രൂപയും ഉള്‍പ്പെടെ 10,60,000 രൂപ നിക്ഷേപമായി സ്വീകരിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതായാണ് പരാതി. ഡയരക്ടര്‍മാരായ ഷൗക്കത്ത്, ഗഫൂര്‍, ജന.മാനേജര്‍ ചന്ദ്രന്‍, എ.ജി.എം ജീന, മാനേജര്‍ ഷൈജു എന്നിവര്‍ക്കെതിരെയാണ് കേസ്. അർബനിധി ഡയറക്ടർ കെ എം ഗഫൂർ സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർ ഷൗക്കത്ത് അലി, അർബൻ നിധി അസിസ്റ്റന്റ് ജനറൽ മാനേജർ ജീന, എച്ച് ആർ മാനേജർ പ്രഭീഷ് എന്നിവരെ മയ്യിൽ ഇൻസ്പെക്ടർ ടിപി സുമേഷ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 5 കേസുകളാണ് മയ്യിൽ പോലീസ് രജിസ്റ്റർ ചെയ്തത്
urban nidhi