തളിപ്പറമ്പ് : തളിപ്പറമ്പ് ബസാർ ഏരിയയിലെ തൊഴിലാളികൾ വ്യാപാരികളെ അക്രമിച്ചുവെന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്നും മേഖലയിൽ ദിവസങ്ങളായി തുടരുന്ന സംഘർഷാവസ്ഥയുടെ ഒരു സംഭവം മാത്രം എടുത്ത് പ്രചരിപ്പിച്ച് തൊഴിലാളികളെ ക്രിമിനലുകളായി ചിത്രീകരിക്കുന്നത് മേഖലയെ സംഘർഷഭരിമാക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബസാർ ഏരിയ സ്വതന്ത്ര ചുമട്ട് തൊഴിലാളി യൂണിയൻ ജനറൽബോഡി യോഗം പ്രസ്താവിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്നതും തൊഴിൽ സംരക്ഷണത്തിനു ഭംഗം വരുത്തുന്നതുമായ ഒരുപാട് പ്രശ്നങ്ങൾ ബസാർ മേഖലയിൽ നിലവിലുണ്ട്. ഇത് പലപ്പോഴും വ്യാപാരികളും തൊഴിലാളികളുമായുള്ള തർക്കത്തിന് ഇടയാക്കിയിരുന്നു.എന്നാൽ ഒരു വർഷം മുമ്പ് ഇരുകൂട്ടരും തമ്മിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുകയും ഒരു പൊതു ധാരണ രൂപപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ബന്ധപ്പെട്ട ചില വ്യാപാരികൾ അത് പാലിക്കാതെ വന്നതോടുകൂടിയാണ് വീണ്ടുംതർക്കം വന്നത്. കുറേ ദിവസങ്ങളിലായി തൊഴിലാളികളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. തൊഴിലെടുക്കാൻ നടന്നു പോകുന്ന തൊഴിലാളിയെ ഒരു വ്യാപാരി അസഭ്യം പറഞ്ഞതോടുകൂടിയാണ് ഇന്നലെ നടന്ന സംഘർഷത്തിന്റെ തുടക്കം. വ്യാപാരികൾ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോ ശ്രദ്ധിച്ചാൽ ആർക്കും അത് മനസ്സിലാകും.ഇതുപോലെ മുമ്പും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതാണ്. തൊഴിൽ ഉടമകളിൽ ചിലർ തൊഴിലാളികളെ ആക്രമിക്കുകയും കത്തി വീശുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ച് പരിഹരിച്ചിരുന്നു. ഇപ്പോൾ നിസ്സാരമായ പ്രശ്നത്തിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ കേസെടുക്കുന്നത് തികഞ്ഞ അനീതിയാണ്. ബസാർ ഏരിയയിലെ ട്രാഫിക് ബ്ലോക്കുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം തൊഴിലാളികൾക്കല്ല; ട്രാഫിക് പോലീസിന്റെ അനാസ്ഥയാണ് അതിന് കാരണം.അതൊക്കെ ബോധപൂർവ്വം തൊഴിലാളികൾക്കെതിരെ പ്രചരിപ്പിച്ച് പൊതുസമൂഹത്തിന്റെ മനസ്സ് തൊഴിലാളികൾക്കെതിരെ തിരിച്ചുവിടുന്നത് കരുതിയിരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. മുതലാളിമാരിൽ ചിലർ തൊഴിലാളികൾക്ക് എതിരെ സോഷ്യൽ മീഡിയയിലെ നടത്തുന്ന അസഭ്യവർഷം തടഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. യൂണിറ്റ് പ്രസിഡണ്ട് പി കെ സുബൈർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി റസാക്ക് സ്വാഗതം പറഞ്ഞു.
argument of stu