തളിപ്പറമ്പ : കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ അപൂർവ്വങ്ങളിൽ അപൂർവമായ ഫെസ്റ്റന്ന് മൃഗസംരക്ഷണം- ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഫെസ്റ്റിവലിന്റെ ആറാം ദിനത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞത് തന്റെ മനസിനും സന്തോഷം നൽകി. ഇവിടെ ഒരുക്കിയിരിക്കുന്ന ബ്രഹത്തായ സ്റ്റാളുകളും റൈഡുകളും കലാപരിപാടികളും എല്ലാ വിഭാഗം ജനങ്ങൾക്കും സന്തോഷിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതാണ്. സ്ത്രീശക്തീകരണത്തിന്റെ മഹത്തായ മാതൃക കൂടിയാണ് ഈ ഫെസ്റ്റിലെ കുടുംബശ്രീ സ്റ്റാളുകളെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നായനാർ സർക്കാർ ആരംഭിച്ച കുടുംബശ്രീയെ കൂടുതൽ ശാക്തീകരിക്കുന്നതിൽ ഇടതുപക്ഷ സർക്കാർ വലിയ പങ്ക് വഹിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരമൊരു ഫെസ്റ്റ് സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ എം.വി.ഗോവിന്ദൻ മാസ്റ്റർ ലക്ഷ്യം വെച്ചത് വിജയത്തിലെത്തിയെന്നും മറ്റെല്ലാ മണ്ഡലങ്ങളിലും ഈ മാതൃകയിൽ ഫെസ്റ്റ് സംഘടിപ്പിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ എം.വി.നികേഷ് കുമാർ മുഖ്യഥിതിയായി. ആഘോഷങ്ങൾക്കും അപ്പുറത്ത് സംരംഭങ്ങളുടെ വേദി കൂടിയാണ് ഹാപ്പിനസ് ഫെസ്റ്റ് എന്ന് നികേഷ് കുമാർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘാടക സമിതി വൈസ് ചെയർമാൻ എൻ.അനിൽ കുമാർ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി.മുകുന്ദൻ, കൺവീനർ എ.നിഷാന്ത് മാസ്റ്റർ, മറ്റ് ഭാരവാഹികളും പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുഹാസ് സ്വാഗതവും രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ പ്രണവ് നന്ദിയും പറഞ്ഞു. മന്ത്രി വിവിധ സ്റ്റാളുകളും ഫുഡ് കോർട്ടുകളും സന്ദർശിച്ചു.
Chinjurani