ഹാപ്പിനസിന്റെ ഫുഡ് കോർട്ടിൽ സംസ്ഥാനവും ഭാഷയും ഒരു വിഷയമല്ല. അതിരുകൾ ഭേദിച്ച് വ്യത്യസ്തമായ സംസ്കാരത്തിന്റെ രുചിയും മണവും മലയാളികളിലേക്ക് എത്തിക്കുകയാണ് തെലുങ്കാന സ്വദേശികളായ മാധുരിയും ഭർത്താവ് ഭാസ്കറും. നമ്മുടെ നാവുകൾക്ക് ഹൈദരാബാദ് ദം ബിരിയാണിയുടെ സ്വാദ് പരിചയപ്പെടുത്തുകയാണ് ഈ ദമ്പതികൾ. 20 വർഷങ്ങൾക്കു മുമ്പ് ഭാസ്കറിന്റെ സഹോദരി യാദമ്മ ആരംഭിച്ച ഈ സംരംഭം 2022ലെത്തി നിൽക്കുമ്പോൾ 10 വനിത അംഗങ്ങളും മറ്റ് സഹായികളും അടങ്ങുന്ന സ്വയം സഹായ സംഘമായി വളർന്നിരിക്കുകയാണ്.യാതൊരുവിധ മായങ്ങളും ചേർക്കാതെ ബസ്മതി അരിയും പ്രത്യേകതരം മസാല കൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്ന ദം ബിരിയാണിക്ക് ആവശ്യക്കാർ ഏറെയാണ്. ഇതിനോടകം രാജ്യത്തുടനീളം നടന്ന വിവിധ ഫുഡ് ഫെസ്റ്റുകളിൽ ഈ സംഘം നിറസാന്നിധ്യമായിരുന്നു. സ്വന്തമായ കടയോ കാറ്ററിംഗ് സർവീസ് ഇവർ നടത്തുന്നില്ല,മേളകളിലെ ഫുഡ് സ്റ്റാളുകളാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല. നവംബർ മാസത്തിൽ ഡൽഹിയിൽ വച്ച് നടന്ന ഫുഡ് ഫെസ്റ്റിവലിൽ 14 ദിവസം കൊണ്ട് 12 ലക്ഷം രൂപ സമാഹരിച്ച് നമ്പർവൺ സെയിൽ അവാർഡ് കരസ്ഥമാക്കിയിരുന്നു. മുൻപ് നടത്തിയ ഹാൻഡ് ലൂം ബിസിനസിന്‍റെ നഷ്ടത്തിൽ നിന്നും പതിയെ കരകയറുന്നതിന്റെ സന്തോഷത്തോടൊപ്പം ഹൈദരാബാദ് ദം ബിരിയാണി കഴിക്കുന്നവരുടെ മുഖത്തെ പുഞ്ചിരി കൂടിയാകുമ്പോൾ ഇവരുടെ ഹാപ്പിനസ് ഇരട്ടിയാവുകയാണ്.
madhuri and bhasker