പ്രതിസന്ധികൾ പെയ്തിറങ്ങിയ ജീവിത സായാഹ്നത്തിലും കനവുകൾ ചാലിച്ച ഛായാചിത്രങ്ങളുമായി ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ 'ഹാപ്പി'യായൊരു മുഖം കാണാം. കണ്ണാടിപ്പുറം സ്വദേശി സുരേന്ദ്രൻ എന്ന 49 കാരന്റെ പെയിന്റിംഗുകൾ അടക്കിവെച്ച സ്റ്റാൾ എക്സിബിഷനിലെ മുഖ്യ ആകർഷണമാണ്. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനായതിന്റെ നിറഞ്ഞ സന്തോഷം സുരേന്ദ്രന്റെ മുഖത്ത് ദൃശ്യമാണ്. കൗമാരത്തിന്റെ ഇടനാഴികളിൽ സ്‌പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന മാരകമായ രോഗം ബാധിച്ച് കിടപ്പിലായ ഇദ്ദേഹത്തിന്റെ പിന്നീടങ്ങോട്ടുള്ള പ്രയാണം ഏതൊരു മനുഷ്യനെയും അതിശയിപ്പിക്കുന്നതാണ്. രോഗം ശരീരത്തിന് മാത്രമാണ്, അതിന് മനസിനെ തളർത്താനാവില്ലെന്നതിന്റെ തെളിവാണ് സുരേന്ദ്രൻ ഇതിനോടകം വരച്ചും തീർത്ത ആയിരത്തോളം ചിത്രങ്ങൾ. മൂന്ന് തവണ മരണത്തെ മുഖാമുഖം കണ്ടിട്ടും ആത്മവിശ്വാസം തെല്ലുപോലും കൈവിടാതെ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. രോഗശയ്യയിൽ കിടക്കവേ, നോട്ടീസുകളുടെ പിറകിൽ തുടങ്ങിയ വര ഇന്ന് ബോൾ പെൻ അബ്സ്ട്രാക്ടുകളും കടന്ന് അക്രിലിക് പെയിന്റിംഗിന്റെ വർണ വിസ്മയ ലോകത്തിലാണ്.
Surendran