തളിപ്പറമ്പിന്റെ ജനകീയ ഉത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഫുഡ് കോർട്ടിലെ പ്രധാന ആകർഷണമായി അട്ടപ്പാടിയിൽ നിന്നും ഒരു സുന്ദരി. 'വനസ്സുന്ദരി' എന്ന പേരിട്ടിരിക്കുന്ന രിക്കുന്ന ചിക്കൻ കൊണ്ടുള്ള ഈ വിഭവത്തിന്റെ സൗന്ദര്യം കഴിക്കുന്നവരുടെയും കാണുന്നവരുടെയും നാക്കിലും കണ്ണിലും ഒരു പോലെ സ്ഥാനം പിടിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നും നാലുപേർ അടങ്ങുന്ന രണ്ടു ടീമുകളായി കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ഈ സുന്ദരി. വേവിച്ചുവച്ച കോഴി അട്ടപ്പാടിയിൽ മാത്രം കണ്ടുവരുന്ന കോഴി ജീരകവും, മല്ലിച്ചപ്പ്, കുരുമുളക്, പാലക്ക്, പുതിന, കാന്താരി മുളക്, എന്നിവ ചേർത്ത് അരച്ച മിശ്രിതത്തിൽ അല്പനേരം താഴ്ത്തി വെച്ച് ദോശക്കല്ലിൽ പാകംചെയ്ത് എടുക്കുകയാണ് ചെയ്യാറ്. ഇരുപുറവും ഒരുപോലെ തിരിച്ചും മറിച്ചുമിട്ട് വേവിച്ച് പിന്നീട് പ്രത്യേകതരം ഒരു ചട്ടുകം കൊണ്ട് ചെറിയ ചെറിയ കഷണങ്ങളാക്കി കൊത്തി മുറിച്ച് മിക്സ് ചെയ്ത് എടുക്കുകയാണ്. നാവിൽ അല്പം മുകളിൽ നിൽക്കുന്ന കുരുമുളകിന്റെ എരിവും മറ്റ് ചേരുവകൾ നൽകുന്ന ഔഷധിയമായ രുചിയും ഫുഡ് കോർട്ടിലെ മറ്റ് വിഭവങ്ങളിൽ നിന്നും വന സുന്ദരിയെ വ്യത്യസ്തമാക്കുന്നു. ഉണ്ടാക്കിയെടുക്കുന്നതിന്റെ സൗന്ദര്യവും വ്യത്യസ്തതയും കൂടിയാകുമ്പോൾ ഏതൊരാളും അല്പസമയമെങ്കിലും ആ വന സൗന്ദര്യത്തെ ആസ്വദിച്ചു പോകും. വശ്യ മനോഹരമായ ആ സൗന്ദര്യത്തിന് പിന്നിൽ അട്ടപ്പാടി 'കുറുമ്പ' വിഭാഗക്കാരായ കുടുംബശ്രീ സ്ത്രീകളാണ്. 150 രൂപ വിലയിട്ടിരിക്കുന്ന ഈ വിഭാഗവുമായി കഴിഞ്ഞ ആഴ്ചകളിൽ ഡൽഹിയിൽ നടന്ന ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഹാപ്പിനസിന്റെ ഫുഡ് കോർട്ടിൽ എത്തിയത്.
attappadi