പരിയാരം: മോഷ്ടാക്കൾ വിലസുന്ന പരിയാരം സ്റ്റേഷൻ പരിധിയിൽ വീണ്ടും വീട് കുത്തിതുറന്ന് കവർച്ച. പിലാത്തറ കൈരളി നഗറിലെ റിട്ട.ബി.എസ് എൻ എൽ.ഉദ്യോഗസ്ഥൻ എം.നാരായണൻ്റെ (70) വീട്ടിലാണ് മോഷണം. വീടിൻ്റെ പിൻവശത്തെ അടുക്കള വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് മുറികളിലെ സാധന സാമഗ്രികൾ വാരിവലിച്ചിടുകയും അലമാരയിൽ സൂക്ഷിച്ച 30,000 രൂപ കവർന്നു. സ്വർണ്ണാഭരണങ്ങൾ രഹസ്യമായി സൂക്ഷിച്ചു വെച്ചതിനാൽ മോഷ്ടാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 14 ന് നാരായണനും ഭാര്യയും മാംഗ്ലൂരിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് വീടും പൂട്ടി പോയതായിരുന്നു. ഇന്നലെ ഉച്ചയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് കണ്ടത്.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് ഇന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീട് പരിശോധന നടത്തി.അതേ സമയം ഇക്കഴിഞ്ഞ 17 ന് പുലർച്ചെ കൈരളി നഗറിലെ കെ.ബാലകൃഷ്ണൻ്റെ വീടിൻ്റെ മുൻവശത്തെ വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തിതുറക്കാൻ ശ്രമം നടന്നിരുന്നു. വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാക്കൾ ഇരുളിൽ ഓടിരക്ഷപ്പെട്ടു. അതേ ദിവസം ചന്തപുരയിലെ ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങളും കവർന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കുപ്പം മുക്കുന്നിലെ എം.കുഞ്ഞിക്കണ്ണൻ്റെ വീട്ടിൽ നിന്നും 15 പവനും പണവും അതേ ദിവസം ഇരിങ്ങലിലെ മുഹ്സീനയുടെ വീട് കുത്തിതുറന്ന് 15 പവനും 30,000 രൂപയും കവർന്നിരുന്നു. ഈ കവർച്ചാ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ പ്രദേശത്ത് പരക്കെ മോഷണം നടക്കുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
theft in pariyaram