പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ രോഗികളുടെ പരിചാരകരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകൾ ഒറ്റദിവസം മോഷണം പോയി. ആസ്പത്രിയിലെ ഏഴാംനിലയിലെ 708-ാം വാർഡിന് മുന്നിലാണ് പരക്കെ മോഷണം നടന്നത്. ശനിയാഴ്ച രാത്രി വരാന്തയിൽ ഉറങ്ങിയവരുടെ ഒരു ഐ ഫോൺ ഉൾപ്പെടെ ആറ് ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോൺ. കുപ്പം ചുടലയിലെ സി.വി.പ്രമോദ്, ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരൻ മനോജ് എന്നിവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റുള്ളവർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഫോൺ നഷ്ടമായ വിവരം പലരും അറിയുന്നത്. ഇതിൽ ഐ ഫോൺ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു. നേരത്തേയും മെഡിക്കൽ കോളേജിൽനിന്ന് ഫോൺ മോഷണം പോയിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
mobile phone theft in pariyaram